വടകര സ്വദേശി പ്രതിയായ ഐ.സി.യുവിലെ പീഡനം: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ, ഒരാളെ പിരിച്ചുവിട്ടു


കോഴിക്കോട്: വടകര സ്വദേശി ശശീന്ദ്രന്‍ പ്രതിയായ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു പീഡനക്കേസില്‍ രോഗിയുടെ മൊഴി തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന പരാതിയില്‍ ആറ് ജീവനക്കാര്‍ക്കെതിരെ അടിയന്തര നടപടി.

ഗ്രേഡ് ഒന്ന് അറ്റന്റര്‍മാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് രണ്ട് അറ്റന്റര്‍മാരായ പി.ഇ.ഷൈമ, ഷജുല, നേഴ്സിങ്ങ് അസിസ്റ്റന്റ് പ്രസീത മനോളി എന്നീ അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്യുകയും ദിവസവേതനത്തിന് ജോലി ചെയ്യുന്ന ദീപയെ പിരിച്ചുവിടുകയും ചെയ്തു.

യുവതി നല്‍കിയ പരാതി പരിശോധിച്ചശേഷമാണ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. കെ.ജി.സജീത്ത് കുമാറിന്റെ നടപടി. ബുധനാഴ്ച ഇവര്‍ ഐ.സി.യുവിലെത്തി കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടുവെന്ന് യുവതി സൂപ്രണ്ടിന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

അന്വേഷണം നടത്തി കര്‍ശന നടപരിയെടുക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൈറോയിഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയ്ക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് ഐ.സി.യുവില്‍ അറ്റന്ററില്‍ നിന്ന് പീഡനം നേരിടേണ്ടിവന്നത്.