11ലക്ഷം പേര്‍ എഴുതിയ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കി


ന്യൂഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കി. ദേശീയ പരീക്ഷാ ഏനജന്‍സി നടത്തിയ (എന്‍.ടി.എ) നടത്തിയ പരീക്ഷയിലെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന നിഗമനത്തിന് പിന്നാലെയാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പരീക്ഷ റദ്ദാക്കുന്നതായി ഉത്തരവിടുന്നത്. ചൊവ്വാഴ്ച നടന്ന പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

1205 കേന്ദ്രങ്ങളിലായി 11.21ലക്ഷം പേരാണ് നെറ്റ് പരീക്ഷയെഴുതിയത്. രണ്ട് ഷിഫ്റ്റുകളില്‍ ആയാണ് പരീക്ഷ നടത്തിയിരുന്നത്. 2018 ഓണ്‍ലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്‌ലൈന്‍ രീതിയിലേക്ക് മാറ്റിയിരുന്നു. ക്രമക്കേട് നടന്നുവെന്ന നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് വിഭാഗത്തിന്റെ വിവരപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയത്.

പരീക്ഷ പിന്നീട് നടത്തുമെന്നാണ്അറിയിപ്പ്. അതേസമയം എന്‍.ടി.എ നടത്തിയ നീറ്റ് യു.ജി പരീക്ഷയും ക്രമക്കേടുകളുടെ പേരില്‍ ഇതിനകം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.