സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ കൊണ്ടുള്ള മരണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വേണം അതീവ ജാഗ്രത


Advertisement

കോഴിക്കോട്: മഴ ആരംഭിച്ചതോടെ ഭീതിയുണർത്തി പ്രകൃതി ദുരന്തങ്ങളും വർദ്ധിക്കുകയാണ്. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനെ നിസ്സാരമായി കാണാതെ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.

രാജ്യത്തൊട്ടാകെ ഇടിമിന്നൽ മൂലമുള്ള മരണങ്ങൾ വർധിക്കുന്നു, കൂടുതലും ​ഗ്രാമപ്രദേശങ്ങളിൽ ആണ് അപകടം സംഭവിക്കുന്നത്. മൺസൂൺ ആരംഭിച്ചതോടെ, ബിഹാറിൽ മാത്രം ഇടിമിന്നലേറ്റ് കഴിഞ്ഞയാഴ്ച 17 പേരാണ് മരിച്ചത്. 2020-നും 2021-നും ഇടയിൽ ഇടിമിന്നൽ മൂലം രാജ്യത്ത് 1,697 മരണങ്ങൾക്ക് റിപ്പോർട്ട് ചെയ്തു.

Advertisement

കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ഇടിമിന്നൽ അപകടങ്ങൾ ഉണ്ടാവാതിരിക്കാനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നറിയാം:

ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.

ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം.

Advertisement

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.

മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണം.]

Advertisement

ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണം.