12000ത്തോളം രൂപയടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടി; ഉടമയെ തേടിപ്പിടിച്ച് തിരികെ ഏല്‍പ്പിച്ച് കീഴരിയൂര്‍ സ്വദേശി


കീഴരിയൂർ: കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകി യുവാവ് മാതൃകയായി. ഈന്തംകണ്ടി രജീവൻ ആണ് കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകിയത്. കഴിഞ്ഞ ദിവസം നെല്ല്യാടി പാലത്തിലൂടെ പോകുമ്പോഴാണ് റോഡില്‍ വീണു കിടക്കുന്ന നിലയില്‍ പേഴ്‌സ് കണ്ടത്. ഉടന്‍ തന്നെ പേഴ്‌സ് എടുത്ത് പരിശോധിച്ചു.

12000ത്തോളം രൂപയും രണ്ട് എടിഎം കാര്‍ഡുമായിരുന്നു പേഴ്‌സിലുണ്ടായിരുന്നത്. മാത്രമല്ല പേഴ്‌സില്‍ ഒരു കാര്‍ഡില്‍ ഉടമയുടെ പേരും നമ്പറും എഴുതി വെച്ചിരുന്നു. തുടര്‍ന്ന് അയല്‍വാസിയായ റിട്ട. എസ്.ഐ സാബുവിന്റെ കൈവശം പേഴ്‌സ് എല്‍പ്പിച്ചു. ശേഷം നമ്പറില്‍ വിളിച്ച് ഉടമയായ കീഴരിയൂര്‍ ചാത്തോത്ത് താഴെ ദര്‍ശന്തിനെ വിളിച്ച് കാര്യം പറഞ്ഞു.

നെല്ല്യാടി പാലത്തിലൂടെ ബൈക്കില്‍ പോകുമ്പോള്‍ പേഴ്‌സ് നഷ്ടപ്പെടുകയായിരുന്നു. അത്രയും വലിയ തുക നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ ഇരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി പേഴ്‌സ് കണ്ടുകിട്ടിയെന്ന വിവരം ദര്‍ശന്തിന് ലഭിക്കുന്നത്. തുടര്‍ന്ന് സാബുവിന്റെ നിര്‍ദ്ദേശ പ്രകാരം പേഴ്‌സ് തിരികെ വാങ്ങാനായി രജീവന്റെ അടുത്തേക്ക് വരികയായിരുന്നു. വാര്‍ഡ് മെമ്പര്‍ ഇ.എം മനോജിന്റെ സാന്നിധ്യത്തില്‍ പേഴ്‌സ് ദര്‍ശന്തിന് തിരികെ എല്‍പ്പിച്ചു.

Description: The young man set an example by returning the stolen wallet to its owner