ബെല്ലടിച്ചിട്ട് നിര്‍ത്തിയില്ല; ഓടിക്കൊണ്ടിരിക്കെ ബസ് ഡ്രൈവറുടെ കഴുത്തിന് പിടിച്ച് യാത്രക്കാരന്‍, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


തിരുവമ്പാടി: വീടിനു മുമ്പിലെത്തിയപ്പോള്‍ ബെല്ലടിച്ചിട്ട് ബസ് നിര്‍ത്താത്തതില്‍ യാത്രക്കാരന്‍ ഡ്രൈവറെ മര്‍ദിച്ചു. ബസ്സ് ഓടിക്കൊണ്ടിരിക്കെ ഡ്രൈവറുടെ കഴുത്തിനു പിടിക്കുകയായിരുന്നു ഇയാള്‍. തിരുവമ്പാടി-കക്കാടംപൊയില്‍ റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൂടരഞ്ഞി മാങ്കയത്താണ് സംഭവം.

അപ്രതീക്ഷിത ആക്രമണത്തില്‍ ഡ്രൈവര്‍ പതറിപ്പോയപ്പോള്‍ ബസ് റോഡില്‍നിന്ന് അഞ്ചുമീറ്റര്‍ ദൂരത്തില്‍ തെന്നിമാറി. നിരപ്പായ സ്ഥലമായതിനാല്‍മാത്രമാണ് ദുരന്തമൊഴിവായത്. സംഭവത്തില്‍ മര്‍ദനമേറ്റ ഡ്രൈവര്‍ കക്കാടംപൊയില്‍ കുന്നുംവാഴപ്പുറത്ത് പ്രകാശനെ (43) മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മാങ്കയം ഉഴുന്നാലില്‍ അബ്രഹാമി(70)ന്റെ പേരില്‍ തിരുവമ്പാടി പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. ബസ് യാത്രക്കാരന്‍ സ്റ്റോപ്പ് കഴിഞ്ഞതിനുശേഷമാണ് സ്വയം ബെല്ലടിച്ചതെന്നും വളവ് തിരിവുകളുള്ള വീതികുറഞ്ഞ ഇടമായതും എതിരേ ടിപ്പറുകള്‍ കടന്നുവന്നതും കാരണമാണ് നിര്‍ത്താന്‍ പറ്റാതിരുന്നതെന്നും ഡ്രൈവര്‍ പറയുന്നു.

നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ്സില്‍ ഇയാള്‍ ബഹളംവെക്കുകയൊന്നും ചെയ്യാതെ പിറകുവശത്തിലൂടെയുള്ള പിടിവലി വലിയ മാനസികാഘാതം ഉണ്ടാക്കിയതായും ഡ്രൈവര്‍ പറയുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്.