പയ്യോളിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് വേണ്ട നപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണം; പരാതി കിട്ടിയ ഉടനെ നടപടി സ്വീകരിച്ചെന്ന് പോലീസ്


പയ്യോളി: പയ്യോളിയില്‍ ഫുട്‌ബോള്‍ പരിശീലനത്തിനായി എത്തിയ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് വേണ്ട നപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പയ്യോളി പോലീസ്. പരാതി ലഭിച്ചതിനു ശേഷം മൂന്നാം ദിവസം തന്നെ
എഫ്.ബി.ആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് പോലീസ് പറഞ്ഞു.

എഫ്.ബി.ആര്‍ റിപ്പോര്‍ട്ട് പ്രകാരം പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള നാല് വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ കൂട്ടികളെ ഹാജരാക്കാനുള്ള നപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ വിദ്യാര്‍ത്ഥികളെ വെള്ളിമാട് കുന്നിലെ ബോര്‍ഡ് ഓഫീസിലാണ് ഹാജരാക്കുക.

ഫെബ്രുവരി 1 ന് വൈകീട്ടോടെയാണ് സംഭവം. പയ്യോളിയിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുടോബോള്‍ പരിശീലനം കഴിഞ്ഞ തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന നന്തി സ്വദേശിയായ എട്ടാം ക്ലാസുകാരനെ നാലംഗ സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തില്‍ നന്തി കടലൂര്‍ സ്വദേശിയായ മുഹമ്മദ് മുഹ്സിന്‍(14) ന് കര്‍ണപടത്തിന് ഗുരുതരമായി പരിക്കേറ്റു. പോലീസ് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.