ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഇനി രുചിയോടെ കഴിക്കാം; ജില്ലയിലെ ആദ്യ കുടുംബശ്രീ പ്രീമിയം കഫെ കൊയിലാണ്ടിയില്‍ തുറന്നു


Advertisement

കൊയിലാണ്ടി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റിന്റെ ഉദ്ഘാടനം വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലയില്‍ കുടുബശ്രീ ആരംഭിക്കുന്ന ആദ്യത്തെ പ്രീമിയം കഫെയാണ് കൊയിലാണ്ടിയിലേത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള പി. എം.ആര്‍ കോംപ്ലക്‌സിലാണ് റസ്റ്റോറണ്ട് പ്രവര്‍ത്തിക്കുന്നത്.

തനത് ഭക്ഷണ രീതിക്കൊപ്പം ജനങ്ങള്‍ക്കിഷ്ടപ്പെട്ട രുചിയില്‍ ഇഷ്ടപ്പെട്ട വിഭവങ്ങളും ലഭ്യമാക്കുകയാണ് പ്രീമിയം റസ്റ്റോറന്റ് വഴി ലക്ഷ്യമിടുന്നത്. നിലവില്‍ കുടുംബശ്രീക്ക് കീഴില്‍ ജനകീയ ഹോട്ടലുകളും മറ്റ് കാറ്ററിംഗ് യൂനിറ്റുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൂടാതെ വിവിധ മേളകളോടനുബന്ധിച്ച് ഫുഡ് കോര്‍ട്ടുകളും സംഘടിപ്പിക്കാറുണ്ട്.

Advertisement

തനിമയും, പരിശുദ്ധിയും ഉറപ്പു വരുത്തി കുടുംബശ്രീ നടത്തുന്ന സംരംഭങ്ങള്‍ക്ക് വര്‍ധിച്ച സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ഇതിന് പുറമെ കുടുംബശ്രീയുടെ സ്വന്തം ബ്രാന്‍ഡ് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ കഫേ കുടുംബശ്രീ റസ്റ്റോറന്റുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

കാലത്ത് ഏഴ് മണി മുതല്‍ രാത്രി 11 മണിവരെ പ്രവര്‍ത്തിക്കും. പാഴ്‌സല്‍ സാധാരണ വിഭവങ്ങളോടൊപ്പം കറുത്തമ്മ മീന്‍ കറി, കരിംജീരകക്കോഴി തുടങ്ങിയ സ്‌പെഷ്യല്‍ വിഭവങ്ങളും വിവിധ തരം ബറി, ഷേക്, ജ്യൂസുകള്‍ എന്നിവയും വിളമ്പും. കൊയിലാണ്ടി മിനി സദ്യ പ്രത്യേക ആകര്‍ഷണമാകും. അതിഥി സല്‍ക്കാര മേഖലയിലെ കുടുംബശ്രീ പരിശീലന, ഗവേഷണ. സ്ഥാപനമായ അദേഭ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്റ് മാനേജ്‌മെന്റി (ഐഫ്രം)ന്റെ സാങ്കേതിക സഹായത്തോടെയാണ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

Advertisement

കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ. ഷിജു മാസ്റ്റര്‍, ഇ.കെ. അജിത്ത്, ഇന്ദിര ടീച്ചര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ പി.സി. കവിത, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാരായ എം.പി. ഇന്ദുലേഖ, കെ.കെ. വിബിന എന്നിവര്‍ സംബസിച്ചു. കെ. ഗിരിജ, സി.പി. ശ്രീജിഷ, പി.പി. വീണ എന്നീ സംരംഭകര്‍ ചേര്‍ന്നാണ് സംരംഭത്തിന് രൂപം നല്‍കിയത്. ഇതിന് പുറമെ 11 സര്‍വ്വീസ് സ്റ്റാഫും യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നു.

Advertisement

കേറ്ററിംഗ് സര്‍വീസുകള്‍, പാര്‍ട്ടി ഓര്‍ഡറുകള്‍ മീറ്റിങ്ങുകള്‍, ഹോം ഡെലിവറി തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും. ഒരേ സമയം അന്‍പത് പേര്‍ക്ക് ഭക്ഷണം കഴിക്കാനാകും. ഈ സാമ്പത്തിക വര്‍ഷം ഒന്നര കോടി രൂപയുടെ വിറ്റുവരവാണ് യുണിറ്റ് ലക്ഷ്യമിടുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രീമിയം ഹോട്ടലുകള്‍ക്ക് സമാനമായ സൗകര്യങ്ങള്‍ ഒരുക്കി ധാരാളം പുതിയ ഉപഭോക്താക്കളെ സംരംഭത്തിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തങ്ങളാണ് നടന്നു വരുന്നത്. ഇതിലൂടെ സംരംഭകര്‍ക്ക് സുസ്ഥിരമായ വരുമാനം ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ് ജില്ലാ മിഷന്‍ പ്രതീക്ഷിക്കുന്നത്.