ചായപ്പൊടി വാങ്ങാന്‍ പോയ പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് ‘ഐ ലവ് യു’ പറഞ്ഞു; യുവാവിന് രണ്ടുവര്‍ഷം തടവ്


മുംബൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കൈയില്‍ പിടിച്ച് ‘ഐ ലവ് യു’വെന്ന് പറഞ്ഞ് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവിന് രണ്ടുവര്‍ഷത്തെ കഠിനതടവിന് വിധിച്ച് കോടതി. മുംബൈയിലാണ് സംഭവം. 2019ലാണ് പെണ്‍കുട്ടിയുടെ അമ്മ യുവാവിനെതിരെ പരാതി നല്‍കിയത്. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ യുവാവിന് 19 വയസായിരുന്നു പ്രായം. ഇപ്പോള്‍ 24 വയസുള്ളപ്പോഴാണ് യുവാവിനെ കഠിനതടവിന് ശിക്ഷിച്ചത്.

ചായപ്പൊടി വാങ്ങാന്‍ അടുത്തുള്ള കടയിലേക്ക് പോയ മകള്‍ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങിയെത്തിയെന്നും, കാരണം തിരക്കിയപ്പോള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വച്ച് ഒരാള്‍ തന്റെ കൈയില്‍പിടിച്ച് ഐ ലവ് യു എന്ന് പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞുവെന്നാണ് പരാതിയില്‍ പറയുന്നത്.

പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പീഢനക്കേസില്‍ യുവാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചെങ്കിലും പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടില്ല. കേസില്‍ യുവാവ് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയും താനും പ്രണയത്തിലായിരുന്നെന്ന യുവാവിന്റെ വാദം കോടതി അംഗീകരിച്ചില്ല.

യുവാവിന്റെ വാക്കുകള്‍ പെണ്‍കുട്ടിയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്നും കൈയ്യേറ്റമായി മാത്രമേ സംഭവത്തെ കണക്കാക്കാനാവൂമെന്നുമാണ് ജഡ്ജി അശ്വിനി ലോഖണ്ഡെ പറഞ്ഞത്. മാത്രമല്ല പെണ്‍കുട്ടിയുടെ കൈപിടിച്ചതിലൂടെ ബലപ്രയോഗം നടന്നതായി തെളിഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി.