മഴ പെയ്താല്‍ കുളമാകുന്ന ബപ്പന്‍കാട് റെയില്‍വേ അടിപ്പാത ഇനി പഴങ്കഥ; അടിപ്പാത സഞ്ചാരയോഗ്യമാക്കി നഗരസഭ


കൊയിലാണ്ടി: മഴപെയ്താല്‍ സഞ്ചാരയോഗ്യമല്ലാതാകുന്ന കൊയിലാണ്ടി ബപ്പന്‍കാട് അടിപ്പാത നഗരസഭ ചെയര്‍ പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ടിന്റെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സഞ്ചാരയോഗ്യമാക്കി. അടിപ്പാതയില്‍ നിന്നും വെള്ളം ഒഴുകി എത്തേണ്ട കിണറിലെ ചളിയും മാലിന്യങ്ങളും പുറത്തെടുത്ത് കിണര്‍ ശുചീകരിച്ചു. കിണറില്‍ എത്തുന്ന വെള്ളം പുറത്ത് കളയുന്നതിന് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന മോട്ടോറും സ്ഥാപിച്ചിട്ടുണ്ട്.

അശാസ്ത്രീയമായി നിര്‍മ്മിച്ച കിണറിലേക്ക് പുറമെ നിന്ന് വെള്ളം ഒഴുകി വരുന്നതിനാല്‍ കിണറിലെ വെള്ളം ഒഴിവാക്കുക പ്രയാസകരമായതുകൊണ്ടാണ് മഴ തുടങ്ങിയാല്‍ അടിപ്പാതയില്‍ മുഴുവന്‍ വെള്ളം നില്‍ക്കുന്നതും യാത്ര ചെയ്യാന്‍ കഴിയാതെ വരുന്നതും. അതിനുള്ള താല്‍ക്കാലിക പരിഹാരമായിട്ടാണ് മുഴുവന്‍ സമയം വെള്ളം ഒഴിവാക്കാന്‍ കഴിയുന്ന മോട്ടോര്‍ നഗരസഭ സ്ഥാപിച്ചിട്ടുള്ളത്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലീന്‍ സിറ്റി മാനേജര്‍ കെ.സതീഷ് കുമാര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.റിഷാദ്, ജമീഷ് മുഹമ്മദ്, ആരോഗ്യ വിഭാഗം ജീവനക്കാരായ സുരേന്ദ്രന്‍ കുന്നോത്ത്, ജിഷാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രദേശത്തെ കച്ചവടക്കാരും ശുചീകരണത്തില്‍ പങ്കാളികളായി. തുടര്‍ന്ന് പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് റയില്‍വേയുടെ അനുമതിയോടെ പുതിയ വാട്ടര്‍ സീല്‍ഡ് കിണര്‍ സ്ഥാപിക്കുന്നതിന് നഗരസഭ തയ്യാറെടുക്കുകയാണെന്ന് ചെയര്‍പേഴ്‌സനും നഗരസഭ സെക്രട്ടറി ഇന്ദു.എസ് ശങ്കരിയും അറിയിച്ചു.