വടകരയിലെ കടവരാന്തയില്‍ വയോധികന്‍ കൊല്ലപ്പെട്ട കേസ്; കൊലപാതകത്തിന് ശേഷം പ്രതി കാസര്‍ഗോഡേക്ക് കടന്നു, കൊലപാതകം നടത്തിയത് പണത്തിന് വേണ്ടി


വടകര: വടകരയിലെ കടവരാന്തയില്‍ വയോധികനെ കൊലപ്പെടുത്തിയ ശേഷം പ്രതി സജിത്ത് കാസര്‍ഗോഡേക്ക് കടന്നുകളഞ്ഞതായി വിവരം. റംല എന്ന സ്ത്രീക്കൊപ്പമാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ സ്ത്രീ പ്രതിയുടെ കൂടെ സ്ഥിരമായി ഉള്ളയാളാണെന്ന് പോലിസ് പറയുന്നു. കാസര്‍ഗോഡിന്റെയും മംഗലാപുരത്തിന്റെയും അതിര്‍ത്തി ഗ്രാമത്തില്‍ താമസിച്ച് വരികയായിരുന്നു.

കഴിഞ്ഞ ദിവസം സജിത്ത് മാഹിയിലെത്തിയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. തുടര്‍ന്നാണ് ഇയാള്‍ പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയത്. സംഭവ ദിവസം സജിത്തും കൊല്ലപ്പെട്ട വയോധികനും ഒരുമിച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പുതപ്പ് കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്.

വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി പോലിസ് കസ്റ്റഡി അപേക്ഷ നല്‍കും. കൊല്ലപ്പെട്ട വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലിസ് പറഞ്ഞു.