കോഹ്‌ലിയുടെ കരുത്തില്‍ ഓസ്‌ട്രേലിയയെ തളച്ച് ഇന്ത്യ; ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍


ദുബായ്: ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍. സെമിയില്‍ ഓസ്‌ട്രേലിയയെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഓസീസ് ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 48.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ന്യൂസീലന്‍ഡ് – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.

ചേസ് മാസ്റ്റര്‍ വിരാട് കോലി ഒരിക്കല്‍ കൂടി മത്സരങ്ങള്‍ പിന്തുടര്‍ന്ന് ജയിക്കുന്നതിലെ തന്റെ വൈദഗ്ധ്യം വെളിവാക്കിയ മത്സരത്തില്‍ ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്സുകളും നിര്‍ണായകമായി. 98 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 84 റണ്‍സെടുത്ത കോലിയാണ് ടീം ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് അഞ്ചാം ഓവറില്‍തന്നെ ശുഭ്മാന്‍ ഗില്ലിനെ (8) നഷ്ടമായി. ബെന്‍ ഡ്വാര്‍ഫ്യൂസ് ബൗള്‍ഡാക്കുകയായിരുന്നു. അതേസമയം, ഒരറ്റത്ത് രോഹിത് അടിച്ചുകളിച്ചു. രണ്ടുതവണ ക്യാച്ചില്‍നിന്ന് രക്ഷപ്പെട്ട രോഹിത്തിനെ പക്ഷേ, എട്ടാം ഓവറില്‍ കൂപ്പര്‍ കൊന്നോലി വിക്കറ്റിനു മുന്നില്‍ കുടുക്കി. 29 പന്തില്‍നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 28 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്.

എന്നാല്‍, മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലി-ശ്രേയസ് അയ്യര്‍ സഖ്യം നിലയുറപ്പിച്ച് മുന്നേറിയതോടെ ഇന്ത്യ കളി കൈയിലാക്കി. ഇരുവരും ചേര്‍ന്നെടുത്ത 91 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി. ഇതിനിടെ അര്‍ധസെഞ്ചുറിയിലേക്ക് മുന്നേറുകയായിരുന്ന അയ്യരെ മടക്കി ആദം സാംപ ഈ കൂട്ടുകെട്ട് പൊളിച്ചു. 62 പന്തില്‍നിന്ന് മൂന്ന് ഫോറടക്കം 45 റണ്‍സെടുത്താണ് അയ്യര്‍ മടങ്ങിയത്.

അയ്യര്‍ പുറത്തായ ശേഷം അഞ്ചാമന്‍ അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് കോലി ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു സ്‌കോര്‍ 178-ല്‍ നില്‍ക്കേ അക്ഷറിനെ നഥാന്‍ എല്ലിസ് പുറത്താക്കി. 30 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത അക്ഷര്‍, നാലാം വിക്കറ്റില്‍ കോലിക്കൊപ്പം 44 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മടങ്ങിയത്.