പരിശോധിച്ചത് 19 സി.സി.ടി.വി ദൃശ്യങ്ങള്‍; കോഴിക്കോട്ടെ മൂന്ന് കടകളില്‍ മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍


കോഴിക്കോട്: കോട്ടപ്പറമ്പ് റോഡില്‍ മൂന്ന് ഇലക്ട്രിക് കടകള്‍ കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കൊടുവള്ളി സ്വദേശഇയായ കുപ്രസിദ്ധ മോഷ്ടാവ് കളരാന്തിരി സക്കറിയ(41) ആണ് പിടിയിലായത്.

കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്. നഗരത്തിലെ 19 സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത് വഴിയാണ് പൊലീസ് പ്രതിയിലേക്കെത്തുന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോട്ടപ്പറമ്പിലെ ഫെഡ്എക്‌സ് ഇലക്ട്രിക്കല്‍സില്‍ നിന്ന് 5000 രൂപ, ഈസ്റ്റ് കോട്ടപ്പറമ്പ് റോഡിലെ രാജേശ്വര്‍ കേബിള്‍ ആന്‍ഡ് ഇലക്ട്രി ക്കല്‍സില്‍നിന്ന് 28,000 രൂപ, ലഗാരോ ഇന്റര്‍ നാഷണലില്‍ നിന്ന് പൂട്ടു പൊളിച്ച് 10,000 രൂപയും 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. മോഷണം നടന്ന് 24 മണിക്കൂറിനകമാണ് പ്രതി പിടിയിലായത്.

ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ നൂറിലേറെ കേസുകളുണ്ടന്ന് കസബ എസ്.ഐ ജഗത് മോഹന്‍ ദത്ത് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.