കാല്‍ നൂറ്റാണ്ടിന്റെ മാന്ത്രിക തപസ്യ; മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന് മാന്ത്രിക ശ്രേഷ്ഠ പുരസ്‌കാരം


ന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളിലൂടെ ജനങ്ങളെ മാന്ത്രികതയുടെ മാസ്മരിക ലോകത്തെത്തിച്ച മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന് ഇന്ത്യന്‍ മാജിക് അക്കാദമിയുടെ മാന്ത്രിക ശ്രേഷ്ഠ പുരസ്‌കാരം. കേരളത്തിലെ പത്ത് പേര്‍ക്കാണ് അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ അവസാനവാരം ചെന്നൈയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഗായിക കെ.എസ് ചിത്ര അവാര്‍ഡ് വിതരണം ചെയ്യും. 25 വര്‍ഷത്തിലധികമായി മാജിക് രംഗത്തുള്ള ശ്രീജിത്ത് മേപ്പയ്യൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം ഇംഗ്ലീഷ് അധ്യാപകനുമാണ്.

പിതാവും മാന്ത്രികനുമായ ശ്രീധരന്‍ വിയ്യൂരില്‍ നിന്നാണ് ശ്രീജിത്ത് വിയ്യൂര്‍ മാജിക് അഭ്യസിച്ച് തുടങ്ങിയത്. സാമൂഹിക നന്മ കലര്‍ന്ന സന്ദേശങ്ങളെയാണ് തന്റെ മാജിക്കിലൂടെ ശ്രീജിത്ത് വിയ്യൂര്‍ അവതരിപ്പിക്കുന്നത്. ലഹരി വിരുദ്ധ ബോധവല്‍ക്കരണ മാജിക്ക് ഷോകള്‍, പരിസ്ഥിതി മാജിക്കുകള്‍, രോഗികള്‍ക്കും വേദന അനുഭവിക്കുന്നവര്‍ക്കും വേണ്ടി വിസ്മയ സാന്ത്വന യാത്രകള്‍, മതമൈത്രീ സന്ദേശങ്ങള്‍ തുടങ്ങി ഒട്ടനവധി ഷോകള്‍ നടത്താറുണ്ടെന്ന് ശ്രീജിത്ത് വിയ്യൂര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സ്വന്തമായി എട്ട് അംഗങ്ങളുള്ള മാജിക് ട്രൂപ്പും കൊയിലാണ്ടിയില്‍ മാജിക് അക്കാദമിയും ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരം മാജിക് അക്കാദമിയിലും മറ്റ് മാന്ത്രിക കൂട്ടായ്മകളിലും മാജിക്ക് ഫാക്കല്‍റ്റിയായി സ്ഥിരസാന്നിധ്യമാണ് ശ്രീജിത്ത് വിയ്യൂര്‍.

വിത്സന്‍ ചമ്പക്കുളം, രമാ ജീവന്‍, മാനൂര്‍ രാജേഷ് എന്നിവര്‍ക്കാണ് മറ്റ്് മാന്ത്രിക ശ്രേഷ്്ഠ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. സെന്തില്‍ കുമാര്‍, സുധീഷ് ആറ്റുകാല്‍, ഹരിദാസ് തൃശൂര്‍, ശരവണന്‍ പാലക്കാട്, ശശി താഴത്തുവയല്‍, പി.വി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് മാന്ത്രിക രത്ന അവാര്‍ഡും കൊച്ചിയിലെ വൈധര്‍ ഷായ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.