വീടുകളിൽ കയറി കാറിനും ഓട്ടോറിക്ഷയ്ക്കും സ്കൂട്ടറിനും തീ വെച്ചു: ചേളന്നൂർ ഭാ​ഗത്ത് ആക്രമണം നടത്തിയ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി പോലീസ്; പിടിയിലായത് വധശ്രമകേസുകളിൽ വിചാരണ നേരിടുന്ന വ്യക്തി


കാക്കൂർ: ചേളന്നൂർ പുനത്തിൽ താഴം പ്രദേശത്ത് ഏറെ നാളുകളായി നാട്ടുകാർക്ക് ഭീതി സൃഷ്ടിച്ചു കൊണ്ട് അക്രമങ്ങൾ നടത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പുനത്തിൽ താഴം മേലെടത്ത് മീത്തൽ സുരേഷ് (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പ്രദേശത്തെ നാല് വീടുകളിൽ അതിക്രമിച്ച് കയറി  വീട്ടിലെ വാഹനങ്ങൾ ഇയാൾ തീവെച്ച് നശിപ്പിച്ചിരുന്നു.

പ്രദേശവാസിയുടെ ചെവി കടിച്ച് പരിക്കേൽപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സുരേഷ് നിലവിൽ രണ്ട് വധശ്രമകേസുകളിൽ വിചാരണ നേരിടുന്ന ആളാണ്. ഈ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും ആക്രമണം നടത്തിയത്. നാല് വീടുകളിൽ അതിക്രമിച്ചു കയറിയ സുരേഷ് ഒരു കാറും രണ്ട് ഓട്ടോറിക്ഷകളും മൂന്ന് സ്കൂട്ടറുകളുമാണ് തീ വെച്ച് നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ 12.30 നും 2.30 നും ഇടയിലാണ് ആക്രമണം നടന്നത്. സംഭവത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പോലീസ് സംഘം വിവരം അറിഞ്ഞപ്പോൾ മുതൽ അക്രമി പോകാനിടയുള്ള സ്ഥലങ്ങളെ പറ്റി വിശദമായി മനസ്സിലാക്കി അന്വേഷണം നടത്തുകയായിരുന്നു. ഇതിനാടയിലാണ് വീണ്ടും അക്രമങ്ങൾക്ക് ഒരുങ്ങുകയായിരുന്ന സുരേഷിനെ കണ്ടെത്തുന്നത്. ആയുധങ്ങളുമായി നിൽക്കുകയായിരുന്ന അക്രമ സ്വഭാവക്കാരനായ പ്രതിയെ ഏറെ സാഹസപ്പെട്ടാണ് പോലീസ് കീഴ്പ്പെടുത്തിയത്.

തന്റെ പണിയയുധമായ മഴുവും കൊടുവാളും കൊണ്ട് അങ്ങാടിയിലെ കടകളിലും പരിസരത്തെ വീടുകളിലും നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വ്യക്തിയാണ് സുരേഷ്. ഭയം കാരണം ഇയാൾക്കെതിരെ പരാതി നൽകാൻ നാട്ടുകാർ മടിക്കാറാണ് പതിവ്. വർഷങ്ങൾക്ക് മുമ്പേ സുരേഷിനോട് പല വിഷയങ്ങളിൽ എതിർപ്പ് കാണിച്ചവരുടെ വീടുകളിൽ കയറിയാണ് കഴിഞ്ഞ ​ദിവസം ഇയാൾ വാഹനങ്ങൾ നശിപ്പിച്ചത്. ഇത്തരത്തിൽ വളരെ കാലം പ്രതികാരം മനസ്സിൽ സൂക്ഷിച്ച് ആക്രമിക്കുന്ന സ്വഭാവക്കാരനായത് കൊണ്ടാണ് ഇയാൾക്കെതിരെ പലപ്പോഴും പരാതികൾ ലഭിക്കാത്തതെന്ന് പോലീസ് പറഞ്ഞു.

സ്റ്റേഷൻ ഇൻസ്‌പെക്ടർ സനൽരാജിന്റെ നിർദ്ദേശപ്രകാരമാണ് സബ് ഇൻസ്‌പെക്ടർ ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ്‌ റിയാസ്, ബിജേഷ്, രാഹുൽ, സിവിൽ പോലീസ് ഓഫീസർ ശ്രീനിഷ് എന്നിവരുൾപ്പെട്ട സംഘമാണ് അക്രമം നടന്ന് അല്പസമയത്തിനകം പ്രതിയെ പിടികൂടിയത്. സുരേഷിനെ പെട്ടെന്ന് കീഴടക്കിയ പോലീസിന്റെ നടപടി പ്രദേശവാസികൾക്ക് ഏറെ ആശ്വാസമായി.

Summary: He broke into houses and set fire to cars, autorickshaws and scooters: The police bravely subdued the suspect who attacked Chelannoor; The arrested person is on trial in attempted murder cases.