സന്തോഷ് ട്രോഫി ഫുട്‌ബോള്‍; ആദ്യ മത്സരത്തിൽ കരുത്തരായ ഗോവയെ പരാജയപ്പെടുത്തി കേരളം, ബൂട്ടണിഞ്ഞ് കൂരാച്ചുണ്ടുകാരൻ അര്‍ജുന്‍


 

ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിലെ ആദ്യമത്സരത്തിൽ കരുത്തരായ ഗോവയെ പരാജയപ്പെടുത്തി കേരളം. ആവേശകരായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. കൂരാച്ചുണ്ടുകാരനായ അര്‍ജുന്‍ ബാലകൃഷ്ണന്‍ ആദ്യ മത്സരത്തിൽതന്നെ കേരളത്തിനായി ബൂട്ടണിഞ്ഞു. മികച്ച പ്രകടനമാണ് അര്‍ജുന്‍ കേരളത്തിനായി കാഴ്ചവെച്ചത്.

ഇന്‍ജ്വറി ടൈമില്‍ പകരക്കാരനായ ഒ.എം.ആസിഫാണു കേരളത്തിനായി വിജയ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ലഭിച്ച പെനല്‍റ്റിയില്‍ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റിസ്വാന്‍ അലി കേരളത്തിന്റെ രണ്ടാമത്തെ ഗോള്‍ നേടിക്കൊടുത്തു.

രണ്ടാം പകുതിയില്‍ സമനില നേടിയ ഗോവയ്ക്കെതിരെ അവസാന മിനിറ്റില്‍ ഗോള്‍ നേടിയാണ് ആസിഫ് കേരളത്തെ വിജയത്തലെത്തിച്ചത്. 12ന് കര്‍ണാടകയ്‌ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

കൂരാച്ചുണ്ട് പൂവ്വത്തുംചോല നടുക്കണ്ടിപ്പറമ്പില്‍ ബാലകൃഷ്ണന്റെയും ബീനയുടെയും മകനാണ് അര്‍ജുന്‍. കൂരാച്ചുണ്ട്, കല്ലാനോട് സ്‌കൂളുകളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അര്‍ജുന്‍ ഏഴാം ക്ലാസ് മുതല്‍ വിവിധ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് മത്സരിച്ചിട്ടുണ്ട്.