വടകര സ്വദേശി റിസ്വാനയുടെ മരണം; ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും കസ്റ്റഡിയില്‍


കോഴിക്കോട്: വടകര അഴിയൂര്‍ സ്വദേശി റിസ്‌വാന (22)യുടെ മരണത്തില്‍ ഭര്‍ത്താവ് ഷംനാസിനെയും ഭര്‍തൃപിതാവ് അഹമ്മദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.

ആത്മഹത്യാപ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഷംനാസിനും അഹമ്മദിനും എതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഷംനാസിനെയും പിതാവിനെയും കസ്റ്റഡിയിലെടുത്തത്.

മെയ് ഒന്നിനാണ് റിസ്വാനയെ കൈനാട്ടിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിസ്വാന അലമാരയില്‍ തൂങ്ങിമരിച്ചെന്നായിരുന്നു നാട്ടുകാര്‍ യുവതിയുടെ വീട്ടുകാരെ അറിയിച്ചത്.

മരണവിവരം ഭര്‍തൃവീട്ടുകാര്‍ പറയാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാര്‍ ഇല്ലാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് റിസ്വാനയുടെ കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞും റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായെന്ന് വീട്ടുകാര്‍ ആരോപിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.