വിവരം നൽകാൻ വൈകി; വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഓഫീസർക്ക് 12500 രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷന്‍


വടകര: വിവരം നൽകാൻ 50 ദിവസം വൈകിയതിന് ഓഫീസർക്ക് 12500 രൂപ പിഴ ചുമത്തി സംസ്ഥാന വിവരാവകാശ കമ്മീഷന്‍. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസർ ആരിഫ് അഹമ്മദാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിട്ടും വിവരം വൈകിപ്പിച്ചത്.

വടകര പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാർ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷയിലും അപ്പീലിലും നിഷേധിച്ചതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്. വിവരം നൽകാൻ കമ്മിഷൻ പറഞ്ഞിട്ടും അലംഭാവം കാട്ടിയതിനാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ.എ ഹക്കീം പിഴ ചുമത്തി ഉത്തരവായത്.

ജില്ലയിലെ ഒരു സ്കൂളിൽ കെഇആർ അധ്യായം XIV എ, റൂൾ 51 എ പ്രകാരം അധ്യാപികയ്ക്ക് സ്ഥിരം നിയമനം നൽകുന്ന വിഷയത്തിലെ രേഖാ പകർപ്പുകളാണ് ഓഫീസർ മറച്ചു വച്ചത്. കമ്മീഷൻ്റെ ഉത്തരവിന് ശേഷവും വിവരം നൽകാൻ വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ ക്രമത്തിൽ 50 ദിവസത്തേക്ക് 12500 രൂപ പിഴ ചുമത്തുകയായിരുന്നു. ആരിഫ് അഹമ്മദ് ജൂലൈ 25 നകം പിഴ അടച്ചതായി ഡിഇഒ ഉറപ്പു വരുത്തി 30നകം കമ്മീഷനെ അറിയിക്കണം.