‘അത്യാവശ്യമുള്ളവര്‍ മാത്രം ഒ.പിയിലെത്തിയാല്‍ മതി, അത്യാഹിത വിഭാഗം സാധാരണപോലെ പ്രവര്‍ത്തിക്കും’; നിപ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണം


കോഴിക്കോട്: നിപ സംശയത്തെ തുടര്‍ന്ന് 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി അധികൃതര്‍. അത്യാവശ്യമുള്ളവര്‍ മാത്രം ഒപി പരിശോധനക്ക് എത്തിയാല്‍ മതിയെന്നാണ് പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശം.

ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, അത്യാഹിത വിഭാഗം സാധാരണ പോലെ പ്രവൃത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മലപ്പുറം പാണ്ടിക്കോട് സ്വദേശിയായ 68കാരനെയാണ് നിപ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് നിപ രോഗ ലക്ഷണം കണ്ടതോടെ ഇയാളെ മെഡിക്കല്‍ കൊളേജിലെ ഐസൊലേഷന്‍ വാര്‍ഡിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ സാമ്പിളുകള്‍ വിശദപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 246 പേരാണ് ഇപ്പോള്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ക്ക് നിപ ലക്ഷണങ്ങളുണ്ട്. നാലുപേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയിലെ 63 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയിലുണ്ട്.