കടലാക്രമണത്തില്‍ തകര്‍ന്ന കാപ്പാട് – കൊയിലാണ്ടി ഹാര്‍ബര്‍ റോഡ് നവീകരണം; എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു


കൊയിലാണ്ടി: കടലാക്രമണത്തില്‍ തകര്‍ന്ന കാപ്പാട് മുതല്‍ കൊയിലാണ്ടി ഹാർബർ വരെയുള്ള റോഡ് നവീകരണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി എംഎൽഎ കാനത്തിൽ ജമീലയുടെ നേതൃത്വത്തില്‍ മേജർ ഇറിഗേഷൻ, ഹാർബർ എഞ്ചിനിയറിംഗ് വകുപ്പുകളിലെ അധികൃതര്‍ സ്ഥലം സന്ദർശിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു. ജലവിഭവ വകുപ്പ് മന്ത്രി റോഷിൻ അഗസ്റ്റിൻ പ്രഖ്യാപിച്ച ഈ മേഖലയിലെ 6 കോടി രൂപയുടെ കടൽഭിത്തി പുനർ നിർമാണം പൂർത്തിയാകുന്നതോടെയാണ് നിലവിലുള്ളതും തകർന്നതുമായ തീരദേശ റോഡ് നിർമ്മിക്കുക. കേന്ദ്ര സർക്കാർ ഏജൻസിയായ എൻസിസിആർ തയ്യാറാക്കിയ സർവ്വെയുടെ പ്രകാരം ചെല്ലാനം മാതൃകയിൽ 76 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തി കാപ്പാട് തീരദേശത്ത് ആരംഭിക്കുന്നതിന് സാവകാശം വേണം. എന്നാൽ നിരവധി പേർ ആശ്രയിക്കുന്ന തീരദേശ റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കുന്നതിൻ്റെ ഭാഗമായാണ് റോഡിൻ്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതും ഭിത്തി നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതും.

റോഡിൻ്റെ എസ്റ്റിമേറ്റിന് അനുസരിച്ച് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് ഫിഷറിസ്‌ മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയതായി കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു. കൂടാതെ കടലാക്രമണം തടയുന്നതിനുള്ള അഭിയന്തിര നടപടി എന്ന നിലയ്ക്ക് ഇറിഗേഷൻ വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപയുടെ വർക്ക് ടെണ്ടറായിട്ടുണ്ട്. മേജർ ഇറിഗേഷൻ എക്സി. എഞ്ചിനിയർ ശാലു സുധാകരൻ, അസി.എക്സി. എഞ്ചിനിയർ ഫൈസൽ, ഹാർബർ എഞ്ചിനിയറിംഗ് അസി.എക്സി.എഞ്ചിനിയർ രാകേഷ്, എ ഇ ഷീന ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.