48 മണിക്കൂറിനുള്ളില്‍ മനുഷ്യനെ കൊല്ലാന്‍ ശേഷിയുള്ള, മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനില്‍ പടരുന്നു


ടോക്യോ: മനുഷ്യനെ 48 മണിക്കൂറിനുള്ളില്‍ കൊല്ലാന്‍ ശേഷിയുള്ള മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനില്‍ വ്യാപിക്കുന്നതായി ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട്. ബാക്ടീരിയ മൂലമുണ്ടാകുന്ന സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോമാണ് (എസ്.ടി.എസ്.എസ്) ജപ്പാനില്‍ പടരുന്നത്.

ജൂണ്‍ രണ്ട് വരെ 977 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 941 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 1999 മുതല്‍ പകര്‍ച്ചവ്യാധികളെ കുറിച്ച് പഠനം നടത്തുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസാണ് രോഗബാധയെ സംബന്ധിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. നിലവിലെ രോഗവ്യാപന നിരക്ക് നോക്കുമ്പോള്‍ ഈ വര്‍ഷ ജപ്പാനില്‍ 25000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാം. 30% ആണ് ഈ രോഗത്തിന്റെ മരണനിരക്ക്.

നീര്‍ക്കെട്ടും തൊണ്ടവേദനയുമാണ് രോഗത്തിന്റെ പ്രധാനലക്ഷണങ്ങള്‍. ചിലരില്‍ രോഗബാധ ഗുരുതരാവസ്ഥയിലേക്ക് എത്താം. ഇത്തരക്കാരില്‍ കൈകാലുകള്‍ക്ക് വേദന, നീര്‍ക്കെട്ട്, പനി, ഉയര്‍ന്ന രക്തസമ്മര്‍ദം, തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടാകും.

ഒടുവില്‍ അവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ച് രോഗി മരിക്കാന്‍ വരെ സാധ്യതയുണ്ട്. രോഗം ബാധിച്ചുള്ള ഭൂരിപക്ഷ മരണങ്ങളും 48 മണിക്കൂറിനുള്ളിലാണ് സംഭവിച്ചിട്ടുള്ളതെന്ന് ടോക്യോ വനിത മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറായ കെല്‍ കികുച്ചി പറഞ്ഞു.