നടപടിക്രമങ്ങള്‍ പാലിക്കാതെ ആനുകൂല്യം കൈപ്പറ്റി; പിഷാരികാവ് ക്ഷേത്രം മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കെതിരെ പൊലീസില്‍ പരാതി


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി.വിനോദനെതിരെ പരാതി. വിരമിക്കുന്നതിന് മുമ്പ് നടപടിക്രമങ്ങള്‍ പാലിക്കാതെ അരിയര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നാണ് കൊയിലാണ്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ആറുലക്ഷത്തോളം രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്.

പിഷാരികാവിലെ ട്രസ്റ്റി ബോര്‍ഡിലെ സര്‍ക്കാര്‍ നോമിനികളാണ് പൊലീസില്‍ പരാതിപ്പെട്ടത്. 2023 ഡിസംബറിലാണ് ടി.ടി.വിനോദന്‍ എക്‌സിക്യുട്ടീവ് ഓഫീസറായി ചുമതലയേറ്റത്. 2024 മെയ് മാസം അദ്ദേഹം വിരമിക്കേണ്ടതായിരുന്നു. ഇക്കാര്യം പുറത്തായതിന് പിന്നാലെ റിട്ടയര്‍മെന്റ് ആകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളെ ദേവസ്വം ബോര്‍ഡ് സസ്‌പെന്റ് ചെയ്യുകയായിരുന്നു.

വിരമിച്ചശേഷം ദേവസ്വം ബോര്‍ഡ് പാസാക്കി തുടര്‍നടപടികള്‍ക്കുശേഷമേ അരിയര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാവൂവെന്നിരിക്കെ അതിനുമുമ്പുതന്നെ നടപടിക്രമങ്ങള്‍ പാലിക്കാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

Summary: Complaint against ex-executive officer T.T.Vinodan of Kollam Pisharikav temple. In the complaint lodged with the police, Koyilandy has alleged that he did not follow the procedures and received the arrear benefits before retirement