പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത; എം.എം മണി ആശുപത്രിയിൽ, ആരോഗ്യ നില തൃപ്തികരം
മധുര: സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എം.എം മണിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനിടെ ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് മണിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വൈദ്യപരിശോധനയിൽ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് എം.എം മണി ഐസിയുവില്‍ തുടരുന്നത്. റിക്കവറി സ്റ്റേജിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായും ബന്ധുക്കള്‍ വെളിപ്പെടുത്തി.
അസുഖബാധിതനായി വിശ്രമത്തിലായിരുന്ന എം.എം മണി അവിടെ നിന്നുമാണ് മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്നത്. യാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതാണെങ്കിലും അനാരോഗ്യം വകവച്ചും അദ്ദേഹം പാര്‍ട്ടി കോണ്‍ഗ്രസിനെത്തുകയായിരുന്നു.