‘കണ്ണൂര്‍ സ്‌ക്വാഡ് സിനിമയെ വെല്ലും പൊലീസ് നീക്കം പേരാമ്പ്രയില്‍ നിന്നും; പോക്‌സോ കേസിലെ പ്രതിയെ പിടികൂടാന്‍ പൊലീസ് സഞ്ചരിച്ചത് 5778 കിലോമീറ്റര്‍



പേരാമ്പ്ര: പ്രതിയെ തിരഞ്ഞ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ പോയി അതിസാഹസികമായി പ്രതിയെ കുടുക്കിയ കണ്ണൂര്‍ സ്‌ക്വാഡ് വെള്ളിത്തിരയില്‍ നമ്മുടെ കയ്യടി വാങ്ങിയിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു യാത്രയാണ് പേരാമ്പ്രയിലെ പൊലീസുകാരും നടത്തിയിരിക്കുന്നത്. പോക്‌സോ കേസില്‍ പ്രതിയായ ആസാം സ്വാദി മുഹമ്മദ് നജു റുള്‍ ഇസ്ലാമിനെ (21) പിടികൂടാനായി ഈ യാത്ര.

5778 കിലോമീറ്ററോളം യാത്ര ചെയ്താണ് പേരാമ്പ്ര പൊലീസ് പ്രതിയെ പിടികൂടിയത്. പോക്‌സോ കേസില്‍പ്പെട്ട് കോയമ്പത്തൂരിലുള്ള പിതാവിന്റെയും മാതാവിന്റെയും അടുത്ത് തങ്ങി അവിടേക്ക് പോലീസ് എത്തിയപ്പോഴേക്കും ഡല്‍ഹി വഴി പഞ്ചാബിലേക്ക് മുങ്ങിയതായിരുന്നു പ്രതി. ഒടുവില്‍ പഞ്ചാബിലെ പാട്യാലക്കടുത്ത് സമാനനു സുര്‍പൂര്‍ എന്ന സ്ഥലത്ത് രാത്രിയും പകലുമായി അഞ്ഞൂറോളം പേര്‍ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയില്‍ വെച്ച് സാഹസികമായ ദൗത്യത്തിലൂടെ പേരാമ്പ്ര പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

അവിടെയുള്ള ലോക്കല്‍ പോലീസിന്റെ സഹായമില്ലാതെയാണ് പേരാമ്പ്രയിലെ പൊലീസ് സംഘം പ്രതിയെ കൂടുക്കിയത്. പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ എസ്.പി.പി.ഒ സുനില്‍കുമാര്‍ സി.എം, ചന്ദ്രന്‍.കെ, സി.പി.ഒ മിനീഷ് വി.ടി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നു.

പേരാമ്പ്ര ഡി.വൈ.എസ്.പി ലതീഷ് കെ.കെ, പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജംഷിദ് പി. എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 12 ദിവസം നീണ്ട യാത്രയ്ക്കുശേഷം ഇന്നാണ് പ്രതിയുമായി പൊലീസ് സംഘം പേരാമ്പ്രയിലെത്തിയത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

Summary: perambra traveled 5778 km to find the accused in the POCSO case