രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി എംവിഡി; സ്നേഹം കാണിക്കാൻ കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകരുത്, കനത്ത ശിക്ഷ നേരിടേണ്ടി വരും
തിരുവനന്തപുരം: കുട്ടികളോട് സ്നേഹം കാണിക്കാൻ അവർക്ക് വാഹനം ഓടിക്കാൻ നൽകരുതെന്ന് എംവിഡി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷ തന്നെ നേരിടേണ്ടി വരും. മധ്യവേനൽ അവധി ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
ഏറ്റവും കഠിനമായ ശിക്ഷയാണ് ജുവനൈൽ ഡ്രൈവിങ്ങിന് ഏർപ്പെടുത്തിയിട്ടുള്ളത്. സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. എന്നാൽ സാധാരണ ജനങ്ങൾക്ക് ഇതിൻറെ ഗൗരവം ഇനിയും മനസിലായിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു.
ജുവനൈൽ ഡ്രൈവിംഗിൻറെ ശിക്ഷകൾ
* ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും ലഭിക്കും.
* നിയമലംഘനം നടത്തിയതിന് പന്ത്രണ്ടു മാസത്തേക്ക് വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും
* നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്‌സ് ലൈസൻസിന് അർഹത നേടണമെങ്കിൽ ഇരുപത്തിയഞ്ച് വയസ് തികയുമ്പോൾ മാത്രമേ സാധ്യമാകുകയുള്ളൂ .
* 2000 ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അർഹതയുണ്ടായിരിക്കും.
Description: Parents who let their children drive face heavy punishment