കൊല്ലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍.


കൊയിലാണ്ടി: കൊല്ലത്ത് വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഡിവൈഎഫ്‌ഐ നേതാക്കളെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയില്‍. മന്ദമംഗലം സ്വദേശി ചാത്തോത്ത് അരുണ്‍ദാസ് ആണ് അറസ്റ്റിലായത്. മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ  ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അക്രമങ്ങളെ തുടര്‍ന്ന് പോലീസിന്റെ ശക്തമായ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഒരാളെ കൂടി അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ പി.എം ശൈലേഷ്, അനീഷ് വടക്കയില്‍ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കൊല്ലം വിയ്യൂര്‍ അട്ടവയല്‍ സ്വദേശിയായ മനുലാലിനെയും അമല്‍ ബാലിനെയും പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ സല്‍ക്കാരം നടക്കുന്ന കൊല്ലം ഗായത്രി ഓഡിറ്റോറിയയത്തിലേക്ക് നഞ്ചക്ക്, ഇരുമ്പ് പൈപ്പ് എന്നീ മാരകായുധങ്ങളുമായി ആര്‍എസ്എസ് അക്രമിസംഘം ഇരച്ചുകയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അക്രമിച്ചത്.

അക്രമണത്തില്‍ ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ സെക്രട്ടിറി വൈശാഖ്, അര്‍ജ്ജുന്‍, വിനു എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വൈശാഖിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വൈശാഖ് ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്‌.