രണ്ട് മാസത്തെ പരിപാലനം, ഇരുപത് സെന്റില്‍ ചെണ്ടുമല്ലി വിരിയിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഒ.കെ സുരേഷ്


കൊയിലാണ്ടി: ഒഴിവുസമയങ്ങള്‍ കൃഷിയ്ക്കായി മാറ്റിവെച്ച് ഇരുപത് സെന്റില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (ഡ്രൈവര്‍ )ഒ.കെ സുരേഷ് വിളയിച്ചെടുത്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. മഞ്ഞയും ഓറഞ്ചും വയലറ്റ് നിറത്തിലുമുള്ള 1200 ഓളം ചെണ്ടുമല്ലിത്തെകളാണ് അദ്ദേഹം നട്ടിരുന്നത്.

തന്റെ വീട്ടുപറമ്പില്‍ വിളയിച്ചെടുത്ത പൂക്കളാണിവ. ഓണാഘോഷം മുന്നില്‍കണ്ടുകൊണ്ട് രണ്ട് മാസം മുന്‍പ് തന്നെ വിത്തുകള്‍ പാകിയിരുന്നു. ഇവയില്‍ അറുനൂറിലധികം ചെടികളിലാണ് ഇപ്പോള്‍ വിളവെടുപ്പിനായി തയ്യാറായി നില്‍ക്കുന്നത്. ചെണ്ടുമല്ലി കൂടാതെ അന്‍പതിലധികം വാടാമല്ലിയും നട്ടിരുന്നു. ഇവ കാലാവസ്ഥ വ്യതിയാനം വന്നതിനാല്‍ ചില പൂക്കള്‍ വിടരാന്‍ കുറച്ചുസമയമെടുക്കുമെങ്കിലും ഇവ നവമിയ്ക്കായി എടുക്കാമെന്ന് അദ്ദേഹം പറയുന്നു.

ചാത്തമംഗലം വെള്ളത്തൂര്‍ നഴ്‌സറിയില്‍ നിന്നും ഊരള്ളൂരില്‍ നിന്നും കീഴരിയൂര്‍ കൃഷിഭവനില്‍ നിന്നുമാണ് തൈകള്‍ എത്തിച്ചത്. ജോലി സമയത്തിനുശേഷം ഒഴിവുസമയങ്ങളിലാണ് പരിപാലനം നടത്താറ്. ഭാര്യും മക്കളുമാണ് കൂടുതലായും ചെണ്ടുമല്ലികള്‍ക്ക് കൃത്യമായി വളം നല്‍കാനും മറ്റും തന്നെ സഹായിക്കാറെന്ന് ഒ.കെ സുരേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഓണ പൂക്കളമൊരുക്കാനായി വീട്ടിലേയ്ക്കും പുറമേ ഉള്ളവര്‍ക്ക് വില്‍ക്കാനുള്ള ചെണ്ടുമല്ലികള്‍ ഇവിടെ ഉണ്ട്. കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ ഐ.പി.എസ്.എച്ച്.ഒ ശ്രീലാല്‍ ചന്ദ്രശേഖര്‍ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.സി രാജന്‍ അധ്യക്ഷ വഹിച്ചു. കൃഷിയുടെ ബാലപാഠങ്ങള്‍ കുട്ടികളിലേക്ക് പകര്‍ന്ന നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയില്‍ വാസുദേവാശ്രമ ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗേള്‍സ് വളണ്ടിയര്‍മാരും ഗൈഡ്‌സ് ക്യാപ്റ്റന്‍ സി ശില്പ, റഫീക്ക്, ശോഭ. എന്‍ ടി, ബീന എന്‍ ടി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.