രാത്രി ലൈറ്റ് ഇടാത്ത വീടുകള്‍ കണ്ടെത്തി പുലര്‍ച്ചെ മോഷ്ടിക്കാന്‍ കയറും; മോഷണക്കേസില്‍ സെഞ്ച്വറി തികച്ച കുപ്രസിദ്ധ മോഷ്ടാവ് ബുള്ളറ്റ് സാലുവും കൂട്ടാളിയും കോഴിക്കോട് പിടിയില്‍


മാവൂര്‍: മോഷണക്കേസില്‍ സെഞ്ച്വറി തികച്ച കുപ്രസിദ്ധ മോഷ്ടാവും സഹായിയും കോഴിക്കോട് പോലീസിന്റെ പിടിയില്‍. മായനാട് താഴെ ചപ്പളങ്ങ തോട്ടത്തില്‍ സാലു എന്ന ബുള്ളറ്റ് സാലു, കോട്ടക്കല്‍ സ്വദേശി സൂഫിയാന്‍ എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് മാവൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. മോഷണം നടത്തി വരുന്ന വഴി ഇന്ന് രാവിലെ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ആഴ്ചകള്‍ക്ക് മുമ്പ് മാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുകുളത്തൂര്‍ പാടേരി ഇല്ലത്ത് നടന്ന മോഷണക്കേസിലെ പ്രതി കൂടിയാണ് ബുള്ളറ്റ് സാലു. ഇവിടെനിന്നും 35 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. കൂടാതെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലും അയല്‍ സംസ്ഥാനങ്ങളിലും മോഷണം നടത്തിയ കേസുകളും
ഇയാളുടെ പേരിലുണ്ട്. ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷം വീണ്ടും മോഷണത്തിന് ഇറങ്ങുകയായിരുന്നു.

വൈകുന്നേരങ്ങളില്‍ ഗ്രാമങ്ങളില്‍ ചുറ്റിക്കറങ്ങി ലൈറ്റ് ഇടാത്ത വീടുകള്‍ കണ്ടെത്തി പുലര്‍ച്ചെ വീടുകളില്‍ മോഷണം നടത്തി അതുവഴി വരുന്ന ഏതെങ്കിലും ബൈക്കുകളില്‍ കയറി സ്ഥലം വിടുകയാണ് പതിവ്. കിട്ടുന്ന പണം ആഢംബര ജീവിതത്തിനും ചീട്ടുകളിക്കാനും ഉപയോഗിക്കുകയാണ് ചെയ്തതെന്ന് മെഡിക്കല്‍ കോളേജ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ.ഉമേഷ് അറിയിച്ചു.

ചെറുകുളത്തൂര്‍ പാടേരി ഇല്ലത്തെ മോഷണത്തിന് ശേഷം മാവൂര്‍, മെഡിക്കല്‍ കോളേജ് പോലീസിന്റെ നേതൃത്വത്തില്‍ ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലാകുന്നത്. പ്രതികളില്‍നിന്ന് ഏഴ് ലക്ഷത്തോളം രൂപ കണ്ടെടുത്തു. മെഡിക്കല്‍ കോളേജ്‌സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ.ഉമേഷ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷ്, മെഡിക്കല്‍ കോളേജ് എസ്.ഐമാരായ പി.ടി.സൈഫുള്ള, പി.അനീഷ്, സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ, ജിനേഷ് ചൂലൂര്‍, രാകേഷ് ചൈതന്യം, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. പിടികൂടിയ പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.

Summary: Notorious thief Bullet Salu and his accomplice arrested