നവകേരള സദസ്സ്; കൊയിലാണ്ടിയില്‍ ജനസാഗരം, ഇതിനകം ലഭിച്ചത് 1500ലേറെ നിവേദനം


കൊയിലാണ്ടി: നവകേരള സദസ്സ് നടക്കുന്ന കൊയിലാണ്ടിയില്‍ വന്‍ ജനപങ്കാളിത്തം. പരിപാടി നടക്കുന്ന കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ഇരിക്കാനായി ഒരുക്കിയ കസേരകള്‍ ഇതിനകം തന്നെ നിറഞ്ഞിരിക്കുകയാണ്. പതിനൊന്നരയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിവേദനം നല്‍കാനായി സൗകര്യമൊരുക്കിയ ഇരുപത് കൗണ്ടറുകളിലും വലിയ തിരക്കാണ്. രാവിലെ ഏഴ് മണി മുതല്‍ നിവേദനങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. ഇതിനകം 1500ലേറെ നിവേദനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കൗണ്ടറുകള്‍ക്ക് അരികില്‍ പ്രായമായവര്‍ക്കും മറ്റ് ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും ഇരിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

മണ്ഡലത്തിന്റെ പലഭാഗത്തുനിന്നും ബസുകളിലും സ്വകാര്യ വാഹനങ്ങളിലും നിരവധി പേര്‍ കൊയിലാണ്ടിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചെറിയ തോതിലുള്ള ഗതാഗത തിരക്കുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും പൊലീസും വളണ്ടിയര്‍മാരും ഇടപെട്ട് ആളുകളെ ഇറക്കുന്നതിനും വാഹനങ്ങള്‍ പെട്ടെന്നുതന്നെ പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് അയക്കാനും ശ്രദ്ധിക്കുന്നുണ്ട്.

പന്തലില്‍ നഗരസഭയുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ പങ്കാളികളാക്കി കുടിവെള്ള വിതരണത്തിനും മധുരനാരങ്ങ വിതരണത്തിലും സൗകര്യമൊരുക്കിയിട്ടുണ്ട്.