”നാട്ടിലിരുന്നാല്‍ മനസമാധാനത്തോടെ എങ്ങനെ ഇരിപ്പുറയ്ക്കും” നന്തി സ്വദേശി അമല്‍ സതീഷിനെ കാണാതായിട്ട് മൂന്നുമാസം, അന്വേഷിച്ച് ദുബൈയിലെത്തി അച്ഛന്‍


കൊയിലാണ്ടി: ദുബൈയില്‍ കാണാതായ നന്തി സ്വദേശി അമല്‍ സതീഷിനെ തേടി അച്ഛന്‍ ദുബൈയില്‍. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കാണാതായ അമലിനെ കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് അച്ഛന്‍ തന്നെ ദുബൈയില്‍ നേരിട്ടെത്തി അന്വേഷിക്കുന്നത്.

നാട്ടിലിരുന്നാല്‍ എങ്ങനെ ഇരിപ്പുറക്കുമെന്നാണ് അമലിന്റെ അച്ഛന്‍ സതീഷന്‍ ചോദിക്കുന്നത്. ദുബൈയില്‍ പൊലീസ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അന്വേഷണം നല്ല രീതിയില്‍ പോകുന്നുണ്ട്, കാത്തിരിക്കൂവെന്നാണ് പൊലീസ് പറയുന്നത്. ഡി.എന്‍.എ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഒക്ടോബര്‍ 20നാണ് നന്തി സ്വദേശി അമല്‍ സതീഷിനെ ദുബായില്‍ വച്ച് കാണാതാവുന്നത്. ദുബായ് സിറ്റിയിലെ ജീപാസ് ഷോറൂമിലെ ജോലിക്കാരനായിരുന്നു അമല്‍. വടകരയിലെ ജീപാസ് കമ്പനിയുടെ ഇന്റര്‍വ്യൂവില്‍ സെലക്ഷന്‍ കിട്ടിയതിനെ തുടര്‍ന്ന് എട്ടുമാസം മുമ്പാണ് അമല്‍ ദുബായിലെത്തുന്നത്.

ഇന്റര്‍വ്യൂ ടൈമില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സമയം ജോലിചെയ്യേണ്ടിവന്നതുമൂലം കൃത്യമായി ഉറക്കം പോലും ഇല്ലാതെ ശാരീരികവും മാനസികമായും അവശനായതായി അമല്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് നാട്ടിലേക്ക് പോവാന്‍ കമ്പനിയോട് ലീവ് ചോദിച്ചെങ്കിലും അനുവദിച്ചില്ല. രണ്ടുവര്‍ഷത്തെ കരാര്‍ ഉള്ളതിനാല്‍ ലീവ് അനുവദിക്കാനാവില്ലെന്നാണ് കമ്പനി പറഞ്ഞത്. ഇതോടെ അമല്‍ മാനസികമായി തളര്‍ന്നെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

അമലിന്റെ പിതാവ് സതീഷന്‍ കമ്പനി അധികൃതരുമായി സംസാരിച്ചതിന്റെ ഫലമായി ലീവ് കഴിഞ്ഞാല്‍ തിരിച്ച് ദുബായിലേക്ക് തന്നെ പറഞ്ഞയക്കാം എന്ന നിബന്ധനയില്‍ കമ്പനി ലീവ് അനുവദിക്കാമെന്ന് പറഞ്ഞിരുന്നു. ഒക്ടോബര്‍ 20-ന് നാട്ടിലേക്ക് അയക്കാമെന്ന് കമ്പനി ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ തിരിച്ചുവരാനായി പാസ്‌പോര്‍ട്ടിനായി അമല്‍ കമ്പനിയെ സമീപിച്ചപ്പോള്‍ നല്‍കാന്‍ കമ്പനി തയ്യാറായില്ല. ഒക്ടോബര്‍ 20ന് അവസാനമായി വീട്ടിലേക്ക് വിളിച്ചപ്പോള്‍ അമല്‍ ഇക്കാര്യങ്ങള്‍ പറയുകയും ചെയ്തിരുന്നു.

ഇതിന് ശേഷം അമലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് ഇതുവരെ ഒരുവിവരവും ഇല്ല. ജനപ്രതിനിധികളും പ്രവാസിസംഘടനകളും അന്വേഷണം നടത്തിയെങ്കിലും ഇതുവരെ അമലിനെക്കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. അമലിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നേരത്തെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനും ദുബൈ കോണ്‍സുലേറ്റിനും പരാതി നല്‍കിയിരുന്നു.