2025 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്; ഒക്ടോബര്‍ 5 വരെ പേര് ചേര്‍ക്കാം


കോഴിക്കോട്‌: 2025ൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിലേക്ക് ഒക്ടോബർ 5 വരെ പേര് ചേർക്കാം. പേര്, വീട്ടുപേര്, പിതാവിൻ്റെ പേര്, പോസ്റ്റ് ഓഫീസ്, വീട്ട്നമ്പർ, ജനന തിയതി, മൊബൈൽ നമ്പർ, വോട്ടർപട്ടികയിൽ പേരുള്ള ബന്ധുവിൻ്റെയോ, അയൽക്കാരൻ്റെയോ ക്രമനമ്പർ, ഒരു ഫോട്ടോ (ബാക്ക്ഗ്രൗണ്ട് വൈറ്റായി ഫോണിൽ എടുത്തതും മതിയാവും) എന്നിവയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ രേഖകൾ. ഇത്രയും വിവരങ്ങള്‍ ഉണ്ടെങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്‌.

പിന്നീട് ഹിയറിങ്ങിന് വിളിക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ

*SSLC ബുക്കിൻ്റെ കോപ്പി
*ആധാർ കാർഡ് കോപ്പി
*റേഷൻ കാർഡിന്റെ കോപ്പി
(ഒറിജിനൽ കയ്യിൽ കരുതണം)
*വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിൽ പഞ്ചായത്ത് നിന്നുള്ള
സ്ഥിരതാമസ സർട്ടിഫിക്കറ്റ് വേണം
( സ്ഥിരതാമസ സർട്ട്ഫിക്കറ്റ് എടുക്കുന്നതിന് വാടക ചീട്ട് കോപ്പി ഹാജരാക്കണം)
*വിവാഹം കഴിച്ച സ്ത്രീകളാണെങ്കിൽ മാരേജ് സർട്ടിഫിക്കറ്റിൻ്റെ കോപ്പി ഹാജരാക്കണം
(റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ മാരേജ് സർട്ടിഫിക്കറ്റ് ആവശ്യമില്ല).

ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം. നിശ്ചിത ദിവസം സൗകര്യപ്പെടാത്തവർ മുൻകൂട്ടി അറിയിക്കുകയും ചെയ്യണം. ശ്രദ്ധിക്കുക 2024 ജനുവരി 1ന് 18 വയസ്സ് പൂർത്തിയാവർക്കാണ് പേര് ചേർക്കാൻ അവസരം.

കഴിഞ്ഞ നിയമസഭാ- പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റിൽ വീണ്ടും ചേർക്കണം. പഞ്ചായത്ത് വോട്ടർ ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും (SEC) നിയമസഭാ പാർലമെൻ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് സെൻട്രൽ ഇലക്ഷൻ കമ്മീഷനുമാണ്.

വോട്ടർ പട്ടികയിൽ എങ്ങനെ പേര് ചേര്‍ക്കാം

https://sec.kerala.gov.in എന്ന വെബ്സൈറ്റിലെ citizen registration ലിങ്കിൽ കയറി നമ്മുടെ പേരും ഫോൺ നമ്പറും പാസ്സ്‌വേർഡും കൊടുത്ത് രജിസ്റ്റർ ചെയ്ത ശേഷം നമുക്ക്‌ വോട്ടർ പട്ടികയിൽ പേരു ചേർക്കാവുന്നതാണ്. ലിങ്കിൽ കയറി Sign in പ്രസ്സ് ചെയ്യുക. അടുത്ത പേജിന്റെ ഏറ്റവും താഴെ citizen registration ക്ലിക്ക് ചെയ്യുക. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാൻ ഈ ലിങ്കിൽ കയറി പരിശോധിച്ചാല്‍ മതിയാകും
https://www.sec.kerala.gov.in/public/voters/list.

Summary: Names can be added to the voter list for the 2025 Local Self-Government Elections till October 5.