നല്ലളം ചെറുവണ്ണൂര്‍ സ്‌കൂള്‍ ഓഫീസ് കുത്തിത്തുറന്ന് ലാപ്‌ടോപ്പും ക്യാമറയും മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍


കോഴിക്കോട്: 2013ല്‍ നല്ലളം ചെറുവണ്ണൂര്‍ സ്‌കൂളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസില്‍ 11 വര്‍ഷങ്ങള്‍ക്കുശേഷം പ്രതി പിടിയില്‍. മണ്ണൂര്‍ മാമ്പയില്‍ വീട്ടില്‍ സുബീഷ് ആണ് പിടിയിലായത്.

ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ് ടോപ്പ്, ക്യാമറ തുടങ്ങിയവയാണ് പ്രതി മോഷ്ടിച്ചത്. മോഷണം നടന്ന സ്ഥലത്ത് നിന്നും പോലീസ് ശേഖരിച്ച വിരലടയാള രേഖകള്‍ പരിശോധിച്ചാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. മോഷണം നടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസം മണ്ണൂരിലുള്ള വീട്ടിലെത്തിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. പ്രതി ഫറോക്ക് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാ കേസിലും പ്രതിയാണ്.

ഫറോക്ക് എ.സി.പി. എ.എം.സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എസ്.ഐ.മാരായ അബ്ബാസ്, മനോജ്, എസ്.സി.പി.ഒ പ്രവീണ്‍ എന്നിവരും ചേര്‍ന്നാണ് പിടികൂടിയത്.

Summary: Nallalam Cheruvannur school office broken into and laptop and camera stolen; The absconding accused was arrested after eleven years