തൃശ്ശൂർ ഡിസിസി ഓഫീസിൽ കയ്യാങ്കളി; കെ മുരളീധരൻറെ അനുയായിക്ക് മർദ്ദനം, പൊട്ടിക്കരഞ്ഞ് ഡിസിസി സെക്രട്ടറി


തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ തൃശ്ശൂർ ഡിസിസി ഓഫീസിൽ കയ്യാങ്കളി. ഡിസിസി ഓഫീസിൽ കെ മുരളീധരൻ്റെ അനുയായിയെ കൈയ്യേറ്റം ചെയ്തതായാണ് ആരോപണം. മുരളീധരൻ്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സജീവൻ കുര്യച്ചിറയ്ക്കാണ് മർദ്ദനമേറ്റത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.

ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളുകയായിരുന്നുവെന്ന് സജീവൻ കുര്യച്ചിറ ആരോപിച്ചു. ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയിലാണ് സജീവൻ കുര്യച്ചിറയുള്ളത്. ജോസ് വള്ളൂരും സംഘവും ഡിസിസി ഓഫീസിൻ്റെ ഒന്നാമത്തെ നിലയിലാണ് ഉള്ളത്. ഇവിടെ നിന്ന് താഴെയെത്തിയ ഇവർ സജീവൻ കുര്യച്ചിറയടെ കോളറിന് കയറിപ്പിടിച്ച് പുറത്തേക്ക് തള്ളുകയും ഓഫീസിലുണ്ടായിരുന്ന മറ്റൊരാളെ ആക്രമിക്കാനും ശ്രമിച്ചതായാണ് ആരോപണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂര്‍ മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതും കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതുമാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്. ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു.