അമിതമായി ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന്‌ അമ്മ ഫോണ്‍ വാങ്ങി വെച്ചു; മാഹി പുഴയില്‍ ചാടിയ പതിമൂന്നുകാരിയുടെ മൃതദേഹം കണ്ടെത്തി


മാഹി: മാഹി പുഴയില്‍ ചാടിയ പതിമൂന്നുകാരിയുടെ മൃതദേഹം കണ്ടെത്തി. കല്ലായി അങ്ങാടി ഈച്ചി വൈഷ്ണവ് ഹോട്ടലിന് സമീപം താമസിക്കുന്ന തമിഴ്‌നാട് കള്ളിക്കുറിച്ചി സ്വദേശി പവിത്രയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

പെരിങ്ങാടി മുകുന്ദന്‍ പാര്‍ക്കിന് അടുത്തുള്ള ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 10മണിയോടെയാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്.

അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അമ്മ ഫോണ്‍ വാങ്ങി വെച്ചതിന്റെ ദേഷ്യത്തില്‍ കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് പുഴയില്‍ ചാടിയതായി നാട്ടുകാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് മാഹി പുഴയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

മാഹി, തലശ്ശേരി, പാനൂര്‍ എന്നിവിടങ്ങിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഞായറാഴ്ച വൈകിട്ട് വരൈ തിരച്ചില്‍ നടത്തിയിരുന്നു. വൈകുന്നേരം ആറരയോടെ വെളിച്ചക്കുറഞ്ഞതോടെ തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

അച്ഛന്‍: പാണ്ഡ്യന്‍. അമ്മ: മുനിയമ്മ.