കൊയിലാണ്ടിയില്‍ നിന്നും കവര്‍ച്ച ചെയ്തത് എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 72ലക്ഷത്തിലേറെ രൂപ; ആക്രമിക്കപ്പെട്ടത് അരിക്കുളം പഞ്ചായത്ത് ഓഫീസിന് സമീപത്തുവെച്ച്- എഫ്.ഐ.ആര്‍ വിശദാംശങ്ങള്‍ ഇങ്ങനെ


കൊയിലാണ്ടി: എ.ടി.എമ്മിലേക്ക് നിക്ഷേപിക്കാനായി കൊണ്ടുപോയ 7240000 രൂപയാണ് കൊയിലാണ്ടിയില്‍ നിന്നും കവര്‍ച്ച ചെയ്തതെന്ന് എഫ്.ഐ.ആര്‍. ഭാരതീയ ന്യായ സംഹിത 137, 309 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ 25ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകള്‍ വന്നത്.

എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനായി പോയ സുഹൈല്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമിക്കപ്പെട്ടത്. അരിക്കുളം പഞ്ചായത്ത് ഓഫീസ് കഴിഞ്ഞുള്ള കയറ്റത്തില്‍വെച്ച് പര്‍ദ്ദ ധരിച്ച് നടന്നുപോകുകയായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാള്‍ കാറിന്റെ ബോണറ്റിലേക്ക് വീഴുകയും സുഹൈല്‍ കാര്‍ നിര്‍ത്തിയപ്പോള്‍ പര്‍ദ്ദ ധരിച്ച മറ്റേയാള്‍ കാറിനകത്തേക്ക് കൈയിട്ട് പരാതിക്കാരന്റെ വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്‌തെന്നാണ് സുഹൈല്‍ പൊലീസിന് നല്‍കിയ മൊഴി. ഈ സമയത്ത് മറ്റേ സ്ത്രീ കാറിന്റെ പുറകില്‍ കയറി സുഹൈലിനെ കാറിന്റെ പുറകിലേക്ക് വലിച്ചിട്ടശേഷം കാലും കയ്യും കെട്ടിയിട്ട് ശരീരമാസകലം മുളകുപൊടി വിതറി. കാറിന്റെ മുന്‍സീറ്റില്‍ ബാഗിലാക്കിവെച്ചിരുന്ന 7240000രൂപ കവര്‍ച്ച നടത്തിയെന്നുമാണ് എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്നത്.

സുഹൈലിനെ കണ്ടെത്തിയ കാര്‍ കോഴിക്കോട് നിന്നെത്തിയ ഫോറന്‍സിക് സംഘവും വടകരയില്‍ നിന്നുള്ള വിരലടയാള വിദഗ്ധരും പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ സുഹൈലുമായി പൊലീസ് സംഘം കുരുടിമുക്കിലേക്ക് തിരിച്ചിട്ടുണ്ട്. മറ്റൊരു സംഘം സുഹൈല്‍ കടന്നുപോയിവെന്ന് പറയപ്പെടുന്ന വഴിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്.

കാട്ടിലപ്പീടികയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നും ശബ്ദംകേട്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് യുവാവിനെ കയ്യുംകാലും കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ കൊയിലാണ്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.


Summary: More than 72 lakh rupees were stolen from Koyilandy and taken to be deposited in the ATM