സ്വര്‍ണ ലോക്കറ്റുകള്‍, കമ്മലുകള്‍, നാണയങ്ങള്‍… കണ്ണൂരില്‍ ബോംബെന്ന് കരുതി തൊഴിലുറപ്പ് തൊഴിലാളികള്‍ വലിച്ചെറിഞ്ഞ പാത്രം പൊട്ടിയപ്പോള്‍ പുറത്തുവന്നത് അമൂല്യമായ നിധി


കണ്ണൂര്‍: തൊഴിലുറപ്പ് ജോലിയ്ക്കിടെ കിട്ടിയത് ബോംബെന്ന് തോന്നുന്ന പാത്രം, വലിച്ചെറിഞ്ഞ് പൊട്ടിയപ്പോള്‍ പുറത്തുവന്നത് നിധി കൂമ്പാരം. കണ്ണൂര്‍ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എല്‍.പി സ്‌കൂളിനടുത്തെ സ്വകാര്യ ഭൂമിയില്‍ മഴക്കുഴി എടുത്തുകൊണ്ടിരിക്കെയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിധി ലഭിച്ചത്.

ചേലോറ സുലോചനയുടെ നേതൃത്വത്തിലുള്ള 18 തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. കുഴി കുഴിക്കുന്നതിനിടെ എന്തോ ഒരു പാത്രം ശ്രദ്ധയില്‍പ്പെട്ടു. അടുത്തിടെ ജില്ലയില്‍ നിന്നും സ്റ്റീല്‍ബോംബ് പൊട്ടിത്തെറിച്ച സംഭവവും മറ്റും മനസിലുണ്ടായിരുന്നതിനാല്‍ ആദ്യം കരുതിയത് ബോംബാണെന്നാണ്. പേടികൊണ്ട് പാത്രം ഉടന്‍ തന്നെ വലിച്ചെറിഞ്ഞു. ഏറില്‍ പാത്രം പൊട്ടിയപ്പോഴാണ് ഉള്ളിലുള്ളത് വിലപിടിപ്പുള്ള വസ്തുക്കളാണെന്ന് മനസിലായത്.

17 മുത്തുമണികള്‍, 13 സ്വര്‍ണ പതക്കങ്ങള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, ഒട്ടേറെ വെള്ളിനാണയങ്ങള്‍ എന്നിവയാണ് പാത്രത്തിലുണ്ടായിരുന്നത്.

ഇനിയിത് എന്ത് ചെയ്യുമെന്ന ആലോചനയൊന്നും അവര്‍ക്കിടയിലുണ്ടായിരുന്നില്ല. വേഗം തന്നെ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയും പൊലീസിന് ഇവ കൈമാറുകയും ചെയ്തു.

പൊലീസ് ഇവ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. പുരാവസ്തുവകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. നാണയങ്ങളില്‍ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല. ഇവ പരിശോധിച്ച് പഴക്കം നിര്‍ണയിക്കാമെന്ന് പുരാവസ്തു വകുപ്പ് പറയുന്നു.

പഴയ കാലത്ത് ക്ഷേത്രങ്ങളിലും തറവാടുകളിിലും പടിഞ്ഞാറ്റകളിലും വിലപിടിപ്പുള്ള ആഭരണങ്ങളും പണവും സൂക്ഷിക്കാറുള്ള മൂലഭണ്ഡാരത്തിന്റെ മാതൃകയാണ് ഈ പാത്രത്തിനെന്നാണ് പുരാവസ്തു വിഭാഗം പറയുന്നത്. മോഷ്ടിക്കപ്പെടാതിരിക്കാന്‍ പഴമക്കാര്‍ ഈ രീതിയില്‍ സൂക്ഷിക്കാറുണ്ട്.