”കേന്ദ്രസര്‍ക്കാരാണ് പെന്‍ഷന്‍ തരുന്നതെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളേ, ഇതാ കണക്കുകള്‍” പെന്‍ഷന്‍ തരുന്നത് കേന്ദ്രമാണെന്ന ബി.ജെ.പി പ്രചരണത്തിന്റെ മുനയൊടിച്ച് എം.ബി.രാജേഷ്


കോഴിക്കോട്: കേരളത്തിലെ പെന്‍ഷന്‍ വിതരണം നടത്തുന്ന കേന്ദ്രസര്‍ക്കാറാണ് എന്ന ബി.ജെ.പി പ്രചരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി മന്ത്രി എം.ബി.രാജേഷ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ പത്തുശതമാനത്തോളം പേര്‍ക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാറിന്റെ വിഹിതം കിട്ടുന്നതെന്നാണ് കണക്കുകളുടെ അടിസ്ഥാനത്തില്‍ എം.ബി.രാജേഷ് വ്യക്തമാക്കുന്നത്.

”ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കേരളത്തിന് ആകെ ആവശ്യമുള്ളത് 1503,92,78,600 (1503.92 കോടി) രൂപയാണ്. ഇതില്‍ ഈ പത്ത് ശതമാനം പേര്‍ക്കുള്ള കേന്ദ്രവിഹിതമായി ആകെ 30,80,28,000 രൂപയാണ്(30.8 കോടി) എന്‍.എസ്.എ.പി മുഖേന ലഭിക്കേണ്ടത്. ബാക്കി 1473,12,50,600 രൂപയും (1473.12കോടി) സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാക്കുന്നത്. പെന്‍ഷന്‍ വിതരണത്തില്‍ സംസ്ഥാനസര്‍ക്കാര്‍ 97.95%വും നല്‍കുന്നു. കേന്ദ്രം കൊടുക്കേണ്ടത് വെറും 2.04%മാത്രം, അതും ചില്ലറ ആളുകള്‍ക്ക്. ഇത്രയേയുള്ളൂ കേന്ദ്ര വിഹിതം, അതും കൃത്യമായി കൊടുക്കുന്നില്ല.” അദ്ദേഹം ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.

എം.ബി.രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

വെളുക്കാന്‍ തേച്ചത് പാണ്ടാവുക എന്ന് പറഞ്ഞാല്‍ അതിതാണ്. ബി.ജെ.പിക്കാരുടെ വ്യാജപ്രചാരണം കേന്ദ്രസര്‍ക്കാര്‍ തന്നെ പൊളിച്ചടുക്കിക്കൊടുത്തുകളഞ്ഞു.

കേരളത്തില്‍ ആകെയുള്ള 50,35,946 (50.35ലക്ഷം) സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ പത്ത് ശതമാനത്തോളം പേര്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ തുച്ഛമായ വിഹിതം പോലും കിട്ടുന്നത്. (കേന്ദ്രത്തിന്റെ NSAP പദ്ധതിയില്‍ നിന്ന്). കേരളം നല്‍കുന്ന പ്രതിമാസ പെന്‍ഷനായ 1600 രൂപയില്‍ ഈ ചെറിയ വിഭാഗത്തിന് തന്നെ കേന്ദ്ര വിഹിതം എത്രയാണെന്ന് കൂടി നോക്കാം. 80 വയസിന് മുകളിലുള്ളവര്‍ക്ക് അഞ്ഞൂറ് രൂപ, 80ല്‍ താഴെയുള്ളവര്‍ക്ക് 200 രൂപ, വിധവാ പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് 300 രൂപ, ഇതാണ് കേന്ദ്രവിഹിതം. അതും ആകെയുള്ളതിന്റെ പത്തിലൊന്ന് പേര്‍ക്ക് മാത്രമാണെന്നോര്‍ക്കണം.

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കേരളത്തിന് ആകെ ആവശ്യമുള്ളത് 1503,92,78,600 (1503.92 കോടി) രൂപയാണ്. ഇതില്‍ ഈ പത്ത് ശതമാനം പേര്‍ക്കുള്ള കേന്ദ്രവിഹിതമായി ആകെ 30,80,28,000 രൂപയാണ്(30.8 കോടി) എന്‍.എസ്.എ.പി മുഖേന ലഭിക്കേണ്ടത്. ബാക്കി 1473,12,50,600 രൂപയും (1473.12കോടി) സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാക്കുന്നത്. പെന്‍ഷന്‍ വിതരണത്തില്‍ സംസ്ഥാനസര്‍ക്കാര്‍ 97.95%വും നല്‍കുന്നു. കേന്ദ്രം കൊടുക്കേണ്ടത് വെറും 2.04%മാത്രം, അതും ചില്ലറ ആളുകള്‍ക്ക്. ഇത്രയേയുള്ളൂ കേന്ദ്ര വിഹിതം, അതും കൃത്യമായി കൊടുക്കുന്നില്ല.

അതായത് കേരളത്തില്‍ 1600 രൂപ പെന്‍ഷന്‍ കിട്ടുന്ന 50 ലക്ഷത്തിലധികം പേരില്‍ വെറും പത്തില്‍ ഒന്നിന് കേന്ദ്രം കൊടുക്കുന്ന ചില്ലിക്കാശാണിത്. കേന്ദ്രസര്‍ക്കാരാണ് പെന്‍ഷന്‍ തരുന്നതെന്ന് ലവലേശം ലജ്ജയില്ലാതെ പ്രചരിപ്പിക്കുന്നവര്‍ക്കല്ല, അത് വിശ്വസിച്ചു പോകുന്ന ശുദ്ധാത്മാക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കായി ഈ കണക്ക് സമര്‍പ്പിക്കുന്നു.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 3200രൂപ പൂര്‍ണമായി ലഭിച്ചിട്ടില്ല എന്ന ആശങ്ക ചിലര്‍ പങ്കുവെക്കുന്നുണ്ട്. കേന്ദ്രപദ്ധതിയുടെ ഗുണഭോക്താക്കളായ ഈ പത്ത് ശതമാനം പേര്‍ക്ക് മാത്രമാണ് ഈ ബുദ്ധിമുട്ട് നേരിടുന്നത്. ഇവര്‍ക്ക് രണ്ട് അക്കൗണ്ടുകളിലായിട്ടാണ് 3200 രൂപ ലഭിക്കേണ്ടത്. ചില്ലറ പൈസ ആണെങ്കിലും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ് ഇവര്‍ക്കുള്ള കേന്ദ്രവിഹിതം. ഇത്രകാലം സംസ്ഥാന സര്‍ക്കാര്‍ ഈ കുറവ് അറിയിക്കാതെ പൂര്‍ണ്ണമായി പണം നല്‍കിയിട്ടുണ്ട്. ഇനി കേന്ദ്രസര്‍ക്കാര്‍ വിഹിതം, ആധാറില്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് മുഖേനയാണ് വരുന്നത്, കേന്ദ്രം നേരിട്ടെത്തിക്കുമെന്നാണ് വാദം. നിലവില്‍ തന്നെ പ്രതിസന്ധിയിലായ ഈ വിഹിതത്തിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയണം. ഗ്യാസ് സബ്‌സിഡിയുടെ സ്ഥിതി ആകാതിരുന്നാല്‍ ഭാഗ്യം.

ഒരു കാര്യം ഉറപ്പ്, കേരളത്തിന്റെ പെന്‍ഷന്‍ കൃത്യമായി കിട്ടുമെന്ന് ഉറപ്പാണ്. ഈ പത്ത് ശതമാനത്തിനും കേന്ദ്രത്തിന്റെ തുച്ഛമായ തുക കഴിഞ്ഞ്, ബാക്കിയുള്ള പണം സേവന സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തിയ അക്കൗണ്ടിലേക്ക് കൃത്യമായി സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്. കേരളത്തിലെ ആകെ പെന്‍ഷന്‍കാരില്‍ ഈ പത്ത് ശതമാനമൊഴികെ ബാക്കി മുഴുവനാളുകള്‍ക്കും, 3200 രൂപ ഒന്നിച്ച് ഒറ്റ അക്കൗണ്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുമുണ്ട്.

എല്ലാവര്‍ക്കും പെന്‍ഷന്‍ കൊടുക്കുന്നത് കേന്ദ്രമാണെന്ന് ഇതുവരെ നാണമില്ലാതെ തള്ളിക്കൊണ്ടിരുന്ന ബി ജെ പി ക്കാര്‍ കള്ളി വെളിച്ചത്തായതോടെ ഇനിയെങ്കിലും അത് നിര്‍ത്തേണ്ടതാണ്, ലജ്ജ തൊട്ടുതീണ്ടിയില്ലാത്തവരായത് കൊണ്ട് നിര്‍ത്തുകയില്ലെങ്കിലും.