കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചത് വടകര സ്വദേശി; ഹോസ്പിറ്റല്‍ അറ്റന്ററായ ശശീന്ദ്രന്‍ അറസ്റ്റില്‍


കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. വടകര മയ്യന്നൂർ സ്വദേശി ശശീന്ദ്രനാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. സര്‍ജറി ഐ.സി.യു.വിലെ ഗ്രേഡ് വണ്‍ അറ്റന്‍ഡറാണ് പ്രതി.
തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയാണ് ആശുപത്രിജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി നല്‍കിയത്. സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ കൊണ്ടു വന്നതിനു ശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു സമയം കഴിഞ്ഞു തിരികെയെത്തി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ജീവനക്കാരെല്ലാം അവിടേക്ക് പോയ സന്ദര്‍ഭത്തിലാണ് പ്രതി പീഡിപ്പിച്ചതെന്നും ഇയാളെ കണ്ടാല്‍ തിരിച്ചറിയാമെന്നും യുവതി വ്യക്തമാക്കിയിരുന്നു. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയും പരാതി നല്‍കുകയുമായിരുന്നു.
പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് അഡീഷനല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്സിങ് സൂപ്രണ്ട് എന്നിവരടങ്ങിയ പ്രത്യേക സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘം ജീവനക്കാരന്റെ വിവരങ്ങള്‍ ആശുപത്രിയില്‍ നിന്ന് ശേഖരിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Also read: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി