18 വര്‍ഷമായി സൗദിയിലെ ജയിലില്‍, ജീവന് വിലയായി ആവശ്യപ്പെട്ടത് 34 കോടി; കോഴിക്കോട് സ്വദേശിയായ പ്രവാസിയുടെ മോചനത്തിനായുള്ള ശ്രമത്തില്‍ കുടുംബവും നാടും


കോഴിക്കോട്: 18 വര്‍ഷമായി വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. മോചനത്തിനായി സൗദി കുടുംബം ഭീമമായ ദയാധനം ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.

കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുല്‍ റഹീമാണ് 26ാം വയസുമുതല്‍ ജയിലില്‍ കഴിയുന്നത്. 34 കോടി രൂപയാണ് അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ദയാധനമായി സൗദി കുടുംബം ആവശ്യപ്പെട്ടത്. ഇത് സ്വരൂപിക്കാനുള്ള ഓട്ടത്തിലാണ് കുടുംബവും നാട്ടുകാരുമിപ്പോള്‍.

2006ലാണ് റഹീം റിയാദിലെത്തിയത്. തലയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട സ്‌പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. ഫായിസിന് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു.

2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഫായിസിനെ പുറത്തേക്ക് കൊണ്ടുപോയതായിരുന്നു റഹീം. കാര്‍ യാത്രയ്ക്കിടെ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തിലെ ഉപകരണത്തില്‍ തട്ടിപ്പോകുകയായിരുന്നു. ബോധരഹിതയായ കുട്ടി പിന്നീട് മരണപ്പെടുകയായിരുന്നു.

കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റു ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ നല്‍കിയെങ്കിലും അനുകൂലമായ വിധി ലഭിച്ചില്ല. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം ഡിയുമായ എം.എ.യൂസഫലിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. ഏപ്രില്‍ 20നകം ഇത്രയും ഭീമമായ തുക നല്‍കണം. അതിനായി എം.പി അബ്ദുല്‍ റഹീം നിയമ സഹായ സമിതി എന്ന പേരില്‍ ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ക്രൗഡ് ഫണ്ടിംഗ് ഉള്‍പ്പെടെ നടത്താന്‍ സഹായകമാകുന്ന തരത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ തയ്യാറാക്കുന്ന പ്രവര്‍ത്തനത്തിലാണ് കമ്മിറ്റി അധികൃതര്‍.