ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മിന്നല്‍ പരിശോധന; അഴിയൂരിൽ നിരോധിച്ച പ്ലാസ്റ്റിക് പിടികൂടി, 30,000 രൂപ പിഴ ചുമത്തി
വടകര: അഴിയൂരിൽ നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അഴിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്ലാസ്റ്റിക് പിടികൂടിയത്. ഗ്രാമപഞ്ചായത്ത് പരിധിയിലെ ബേക്കറി, സ്ഥാപനങ്ങൾ, കടകൾ, ഹോട്ടലുകൾ ഉൾപ്പെടെ 15 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിച്ച ഡിസ്പോസിബിൾ കപ്പ്, കാരിബാഗ് എന്നിവ കണ്ടെടുത്തു.
സ്ഥാപനങ്ങള്‍ക്ക് 30000 രൂപ പിഴയിടാക്കുന്നതിന് നോട്ടീസ് നൽകി. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പന, ഉറവിട മാലിന്യ സംസ്കരണത്തിനും മലിന ജല പരിപാലനത്തിനും ഉള്ള സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്. ജില്ലയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തുടർച്ചയായ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതിന്റെ ഭാഗമായാണ് നടപടി.
പരിശോധനയിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ജനറൽ എക്സ്റ്റൻഷൻ ഓഫീസർ രജീഷ്, ജോയിന്റ് ഡയറക്ടർ ഓഫീസ് സ്റ്റാഫ് ഗിരീഷ് , ക്ലാർക്ക് അനീഷ്, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ ഹർഷ എന്നിവർ പങ്കെടുത്തു.