ശക്തിയേറിയ കാറ്റിനും തിരമാലയ്ക്കും സാധ്യത; ഒരറിയിപ്പുണ്ടാകുന്നത് വരെ തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകരുത്


കോഴിക്കോട്: മഴയും കാറ്റും ശക്തമാകുന്നതോടെ മത്സ്യ ബന്ധനത്തിന് പൂർണ്ണ വിലക്ക്. പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ആന്ധ്രയിലെ റായല്‍സീമയ്ക്ക് മുകളിലായുള്ള ചക്രവതച്ചുഴിയുടെ സ്വാധീനം തുടരുകയാണ്. ഈ കാരണത്താലാണ്, കേരളത്തിന്റെ വിവിധയിടങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ, തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീന ഫലമായി കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴയും സംസ്ഥാനത്ത് കിട്ടും.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാക്കാനുള്ള സാധ്യത ഉണ്ട്. പൊതു ജനങ്ങള്‍ അപകട മേഖലകളില്‍ പോകാതെ, ജാഗ്രത പാലിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി സൂക്ഷിക്കേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങള്‍ പൂർണ്ണമായും പാലിക്കേണ്ടതുമാണ്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്‍ട്രോള്‍ റൂം ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ പ്രവര്‍ത്തിക്കും. വി.എച്ച്.എഫ്. ചാനല്‍ 16-ല്‍ 24 മണിക്കൂറും പോര്‍ട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്ന് പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2414039, 2414863, ഇ-മെയില്‍: [email protected].

പൊന്നാനി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, അഴീക്കല്‍, കാസർഗോഡ് തുറമുഖങ്ങളില്‍ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെടാം:പൊന്നാനി- 0494 2666058, കോഴിക്കോട്- 0495 2767709, വടകര- 0496 2515414, തലശ്ശേരി- 0490 2320012, കണ്ണൂര്‍- 0497 2731866, അഴീക്കല്‍- 0497 2771413.