മഴ തുടരുന്നു; ജില്ലയിൽ രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞു, വീടുകൾ അപകടാവസ്ഥയിൽ, 15 ക്യാമ്പുകളിലായി 196 കുടുംബങ്ങൾ


കോഴിക്കോട്: കനത്തമഴയില്‍ ജില്ലയിലെ രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞു. അരിക്കുളം, ഒളവെണ്ണ പഞ്ചായത്തുകളിലാണ് മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് സമീപത്തുള്ള വീടുകൾ അപകടാവസ്ഥയിലാണ്. പൊക്കുന്ന് ഗുരുവായൂരപ്പന്‍ കോളേജിന് സമീപം താമസിക്കുന്ന തേവര്‍കണ്ടി മീത്തല്‍ അജിതകുമാരിയുടെ വീടാണ് അപകടാവസ്ഥയിലായത്. വീടിന് പുറകുവശത്തെ മണ്ണ് ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. ഞായറാഴ്ച രാവിലെയാണ് സംഭവം. അടുക്കളയുടെയും ശുചിമുറിയുടെയും അടിഭാഗത്തെ മണ്ണ് ഭാഗികമായി ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. അപകടം നടക്കുമ്പോള്‍ മൂന്നുപേര്‍ വീട്ടിനുള്ളിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. മഴ തുടരുകയാണെങ്കില്‍ മണ്ണിടിച്ചിലില്‍ വീട് പൂര്‍ണമായും നിലംപതിക്കുമെന്ന ഭീതിയിലാണ് വീട്ടുകാര്‍.

അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഊട്ടേരി ഭാ​ഗത്ത് മണ്ണിടിഞ്ഞു വീണു. ഊട്ടേരി കുന്നോട് ചേർന്ന് കിടക്കുന്ന കിണറുള്ളതിൽ മീത്തൽ ദാമോദരൻ്റെ വീടിന് സമീപത്തായുള്ള കരിങ്കൽ സ്റ്റപ്പിന് മുകളിലെക്ക് മണ്ണിടിഞ്ഞു വിണുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.12 ഓളം കുടുംബങ്ങൾ യാത്ര ചെയ്യുന്ന പാതയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടസമയത്ത് ആരും കടന്നു പോവാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സംഭവ സ്ഥലത്തു നിന്ന് മൂന്ന് മീറ്റർ ദൂരത്തിലാണ് കിണറുള്ളതിൽ ദാമോദരൻ്റെ വീട്. അപകട സാധ്യത കടക്കിലെടുത്ത് കുടുംബത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി.

ജില്ലയിൽ മഴയിൽ നേരിയ കുറവുണ്ടെങ്കിലും ക്യാമ്പുകൾ പ്രവർത്തനം തുടരുകയാണ്. നാല് താലൂക്കുകളിലായി നിലവിൽ 15 ക്യാമ്പുകളാണുള്ളത്‌. 196 കുടുംബങ്ങളിലെ 606 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 222 പുരുഷന്മാരും 259 സ്ത്രീകളും 125 കുട്ടികളും ക്യാമ്പുകളിലുണ്ട്. 85 മുതിർന്ന പൗരന്മാരും രണ്ട് ഗർഭിണികളും ഇതിൽ ഉൾപ്പെടുന്നു.

കൊയിലാണ്ടി താലൂക്കിൽ നിലവിൽ മൂന്ന് ക്യാമ്പുകളാണുള്ളത്. ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് വില്ലേജുകളിലെ 51 കുടുംബങ്ങളിൽ നിന്നുള്ള 178 പേരാണ് ഇവിടെയുള്ളത്. ഇതിൽ 61 പുരുഷന്മാരും 72 സ്ത്രീകളും 45 കുട്ടികളും ഉൾപ്പെടും. കോഴിക്കോട് താലൂക്കിൽ രണ്ട് ക്യാമ്പുകളാണുള്ളത്. കച്ചേരിക്കുന്ന് അങ്കണവാടിയിലെ ക്യാമ്പിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുണ്ട്. കുമാരനല്ലൂർ വില്ലേജിലെ ലോലയിൽ അങ്കണവാടിയിലെ ക്യാമ്പിൽ മൂന്ന് അംഗങ്ങൾ ഉള്ള ഒരു കുടുംബമാണ് താമസിക്കുന്നത്.

വടകര താലൂക്കിൽ എട്ട് ക്യാമ്പുകളിലായി 143 കുടുംബങ്ങളാണുള്ളത്. 79 കുട്ടികൾ ഉൾപ്പെടെ 417 പേരാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ 160 പുരുഷൻമാരും , 178 സ്ത്രീകളും ഉൾപ്പെടും. താമരശ്ശേരി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 13 കുടുംബങ്ങളിൽ നിന്നുള്ള 42 പേരാണുള്ളത്. 12 പുരുഷൻമാർ, 16 സ്ത്രീകൾ, 14 കുട്ടികൾ എന്നിവർ ക്യാമ്പിലുണ്ട്.

കോഴിക്കോട് ഇന്ന് പരക്കെ മഴ ലഭിച്ചു. കോഴിക്കോട് 13.5 മില്ലിമീറ്റർ, കുന്നമംഗലം 8 മില്ലിമീറ്റർ, ഉറുമി 31.5 മില്ലിമീറ്റർ, വടകര എട്ടു മില്ലിമീറ്റർ എന്നിങ്ങനെയായിരുന്നു മഴ ലഭിച്ചത്. മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ആഗസ്ത് പതിനൊന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ജില്ലയിലെ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. വിവരങ്ങൾക്ക് കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ – 1077.

 

Summary: The rain continues; Landslides at two places in the district, houses in danger, 196 families in 15 camps