മകന്റെ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ബാക്കിയാക്കി സുധീഷ് മടങ്ങി; കുറ്റ്യാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുധീഷിന് കണ്ണീരോടെ വിട നല്‍കി നാട്ടുകാര്‍


പാതിരപ്പറ്റ: കുറ്റ്യാടി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുധീഷിന് നാട് കണ്ണീരോടെ യാത്ര നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഉച്ചയ്ക്ക് 2.30 ഓടെ സംസ്‌കരിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മൃതദേഹം സംസ്‌കരിച്ചത്.

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഡ്യൂട്ടിക്കിടെ സുധീഷിനെ കാണാതായത്. തുടര്‍ന്ന് പോലീസുകാര്‍ ടൗണില്‍ വ്യാപകമായ തിരച്ചില്‍ നടത്തി. വൈകുന്നേരത്തോടെ ടി.ബി റോഡില്‍ ഒരു കെട്ടിടത്തിന്റെ മുകള്‍നിലയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വര്‍ഷങ്ങളോളം ജനമൈത്രി പോലീസ് ആയി ജോലി ചെയ്തിരുന്നു സുധീഷ്. അതുകൊണ്ടുതന്നെ നാട്ടിലെ ഏതു വിഷയത്തിലും ഇടപെട്ട് അതിന് പരിഹാരം കാണാനും മുന്‍പന്തിയില്‍ ആയിരുന്നു. സാമൂഹിക സാംസ്‌കാരിക രംഗത്ത് സമയം ചെലവിടാന്‍ ഏറെ താല്പര്യമായിരുന്നു സുധീഷിന് .

പ്രിയപ്പെട്ട മകന് ഇന്ന് ആദ്യാക്ഷരം കുറിക്കാനായി ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിരുന്നു. എന്നിട്ടും ആരോടും ഒന്നും പറയാതെ സുധീഷ് പോയത് സഹിക്കാനാവുന്നില്ല ബന്ധുക്കള്‍ക്ക്. ഒരു പ്രയാസവും ഉണ്ടായിരുന്നതായി സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. പിന്നെ പെട്ടെന്ന് എന്ത് പറ്റിയെന്നാണ് നാട്ടുകാരും വീട്ടുകാരും ഒരേ സമയം ചോദിക്കുന്നത്.

സ്വകാര്യ ചിട്ടി കമ്പനി തട്ടിപ്പ് കേസില്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന പോലീസുകാരനാണ് സുധീഷ്. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തില്‍ കേസ് ഫയല്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

[mid5] ജോലിയോടുള്ള ആത്മാര്‍ത്ഥയിലും അര്‍പ്പണമനോഭാവത്തിലും ഏറ്റെടുക്കുന്ന ജോലിയില്‍ കൃത്യത പുലര്‍ത്തുന്നതിലും വളരെ ശ്രദ്ധകാണിച്ചിരുന്ന വ്യക്തിയായിരുന്നു സുധീഷെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. നാദാപുരം കുറ്റ്യാടി സ്റ്റേഷനുകളിലാണ് ജോലി ചെയ്തിരുന്നത്. ഈ കാലയളവിലത്രയും ആളുകള്‍ക്കിടയില്‍ നല്ല ബന്ധംസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും പറഞ്ഞു.

[mid6] അച്ഛന്‍: കൃഷ്ണന്‍. അമ്മ: ജാനു. ഭാര്യ: ഷിനി. രണ്ടുമക്കള്‍ ഉണ്ട്. സഹോദരന്‍ സുരേന്ദ്രന്‍.[mid7]