വനിതകളുടെ സർഗോത്സവം അവിസ്മരണീയമാക്കാനൊരുങ്ങി ചേമഞ്ചേരി; ഈ വർഷത്തെ കുടുംബശ്രീ കലാമേളയ്ക്ക് വ്യാഴാഴ്ച തിരി തെളിയും


കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ കലാമേള വ്യാഴാഴ്ച ആരംഭിക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന കലാമേള വിപുലമായി ആഘോഷിക്കാനാണ് തീരുമാനം. പ്രകൃതിദുരന്തങ്ങളും മഹാമാരിയും കാരണം നിലച്ച് പോയ ശേഷം വീണ്ടും നടക്കാൻ പോകുന്ന കലാമേള ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് കുടുംബശ്രീ പ്രവർത്തകർ.

അരങ്ങ്-2022 എന്ന പേരിൽ നടക്കുന്ന കലാമേള പൂക്കാട് വച്ചാണ് നടക്കുന്നത്. ഡിസംബർ എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് തിയ്യതികളിലാണ് കലാമേള നടക്കുക. എട്ടാം തിയ്യതി വൈകീട്ട് തിരുവങ്ങൂരിൽ നിന്ന് ഉദ്ഘാടന വേദിയായ പൂക്കാടേക്ക് നടക്കുന്ന വിളംബര ജാഥയോടെയാണ് പരിപാടി ആരംഭിക്കുക.

ഇരുപത് എ.ഡി.എസ്സുകളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങൾ മത്സരാടിസ്ഥാനത്തിൽ അണിനിരക്കുന്ന വിളംബരജാഥ  അന്ത്യന്തം വർണ്ണാഭമായിരിക്കും. ഘോഷയാത്ര പൂക്കാട്ടിൽ എത്തിച്ചേരുന്നതോടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കമാവും. കവിയും കേരള സാഹിത്യ അക്കാഡമി അംഗവമായ പവിത്രൻ തീക്കുനിയാണ് ഉദ്ഘാടകൻ.

സംഗീത നാടക അക്കാഡമി അംഗവും ഗായകനുമായ വി.ടി.മുരളിയാണ് മുഖ്യാതിഥി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘടകസമിതി ചെയർപേഴ്ണുമായ സതി കിഴക്കയിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ് എന്നിവർ സംബന്ധിക്കും.

ഒമ്പതിന് പൂക്കാട് കലാലയത്തിലെ സർഗ്ഗവനി ഓഡിറ്റോറിയത്തിൽ നടക്കുന്ന കൗതുകമ മത്സരത്തിൽ 260 ഓളം വനിതകൾ പങ്കെടുക്കും. 10, 11 തിയ്യതി രണ്ട് വേദികളിലായി 35 മത്സര ഇനങ്ങളിൽ 850 ൽ അധികം വനിതകൾ അവരുടെ സർഗ്ഗാത്മക പ്രകടനങ്ങൾ നടത്തും. സംഗീതം, അഭിനയം, നൃത്തം എന്നിങ്ങനെ വൈവിധ്യമാർന്ന തലങ്ങളിൽ 18 വയസു മുതൽ 60 വയസ് പിന്നിട്ടവർ വരെ മത്സര വേദികളെ സമ്പന്നമാക്കും.

അയ്യയിരത്തിലധികം കുടുംബശ്രീ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും കലാസ്വാദകരായ നാട്ടുകാരും വേദികളെ ജനനിബിഡമാക്കും ഉദ്ഘാടന ചടങ്ങിന് ശേഷം വേദിയിൽ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ അണിനിരക്കുന്ന നൃത്തസംഗീതിക”മകളാണ്” അരങ്ങേറും. തുടന്ന് സി.ഡി.എസ് അംഗങ്ങൾ അണിനിരക്കുന്ന തിരുവാതിരക്കളി, ഓട്ടൻതുള്ളൽ, ഒപ്പന എന്നിവ നടക്കും.

വാർത്ത സമ്മേളനത്തിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, സി.ഡി.എസ് ചെയർപേഴ്സൺ ആർ.പി.വത്സല, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.പി.മുരളീധരൻ, പ്രോഗ്രാം കൺവീനർ ബിന്ദു ഇല്ലത്ത്, പ്രചരണ കമ്മറ്റി കൺവീനർ ഹഫ്സാമനാഫ് എന്നിവർ പങ്കെടുത്തു.