ഉച്ച ഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കണം, ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയണം; ആവശ്യങ്ങളുടെ നീണ്ട നിര മുന്നോട്ട് വെച്ച് കൊയിലാണ്ടിയിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ പ്രതിഷേധ പരിപാടി


കൊയിലാണ്ടി: കേരള സർക്കാറിന്റെ അധ്യാപക ദ്രോഹ നടപടികൾ ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി ഉപജില്ലാ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

വ്യാഴാഴ്ച നടന്ന പ്രതിഷേധ ജാഥയും സംഗമവും കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി അരവിന്ദൻ. പി.കെ ഉദ്ഘാടനം ചെയ്തു.

ഉച്ചഭക്ഷണത്തിന് അനുവദിച്ച തുക വർദ്ധിപ്പിക്കുക, അധ്യാപക വിദ്യാർത്ഥി അനുപാതം
1:40 ആയി പുനസ്ഥാപിക്കുക, പ്രൈമറി തലത്തിലെ പ്രധാനാധ്യാപകർക്ക്
എച്ച്. എം സ്കെയിൽ അനുവദിക്കുക, പതിനൊന്ന് ശതമാനം ക്ഷാമബത്ത അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, ഭിന്നശേഷി വിഷയം പരിഹരിച്ച് മുഴുവൻ അധ്യാപകർക്കും നിയമനം നൽകുക, പ്രൈമറി ജീവനക്കാർക്ക് തസ്തികയും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുക, മെഡിസെപ്പ് ആശങ്കകൾ പരിഹരിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക എന്നിവയാണ് കെ.പി.എസ്.ടി.എ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ.

സ്കൂൾ വിദ്യാഭ്യാസ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് വന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിനെ തള്ളിക്കളയാനും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.

എം.എസ്.ബജാറാണി അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ രാജേഷ് കീഴരിയൂർ, കെ.എം.മണി, പി.കെ.രാധാകൃഷ്ണൻ, കെ.കെ.മനോജ്, നിഷാന്ത്.കെ.എസ് എന്നിവർ സംസാരിച്ചു. സൂരജ്, സബീന, ജമാൽ , പ്രതീഷ് ലാൽ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

കേരളമൊട്ടാകെയുള്ള എല്ലാ ഉപജില്ലാ കേന്ദ്രങ്ങളിലും വ്യാഴാഴ്ച കെ.പി.എസ്.ടി.എ യുടെ  പ്രതിഷേധജാഥയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിരുന്നു.