‘എഴുതിത്തള്ളിയ പോക്സോ കേസ് നിലനില്‍ക്കും’ ; നിർണായക ഉത്തരവുമായി കോഴിക്കോട് പോക്സോ കോടതി
കോഴിക്കോട്: രാഷ്ട്രീയ സ്വാധീനത്തെത്തുടര്‍ന്ന് പൊലീസ് എഴുതിത്തള്ളിയ പോക്സോ കേസ് നിലനില്‍ക്കുമെന്ന് കോഴിക്കോട് പോക്സോ കോടതിയുടെ നിര്‍ണായക ഉത്തരവ്. ഭരണാനുകൂല സംഘടനയില്‍പ്പെട്ട അധ്യാപകനെതിരെയുള്ള പരാതി വലിയ സമ്മര്‍ദത്തെത്തുടര്‍ന്ന് പൊലീസ് ഇല്ലാതാക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയുള്ള സ്കൂള്‍ മാനേജരുടെ ഹർജിയിലാണ് കോടതി തീരുമാനം. തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ കോടതി ഒന്നാം പ്രതിയായ അധ്യാപകനും രണ്ടാം പ്രതിയായ പ്രധാനാധ്യാപികയ്ക്കും മൂന്നാം പ്രതി എഇഒയ്ക്കും ഹാജരാകാന്‍ നോട്ടീസ് അയച്ചു.
ഒരു എയ്ഡഡ് എല്‍.പി സ്കൂളിലെ മുതിര്‍ന്ന അധ്യാപകന്‍ ഓഫീസ് മുറിയില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ സ്പര്‍ശിക്കുകയും ലൈംഗികാതിക്രമം കാട്ടുകയും ചെയ്തെന്നാണ് പരാതി. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പരാതിക്കൊപ്പം കൈമാറിയിരുന്നു. പരാതി സ്കൂളിലെ മാനേജര്‍ തന്നെയാണ് രണ്ട് വര്‍ഷം മുമ്പ് പ്രധാനാധ്യാപികയുടെയും പൊലീസിന്റെയും ശ്രദ്ധയിലെത്തിച്ചത്. എന്നാല്‍, ദൃശ്യങ്ങള്‍ പരിഗണിക്കാതെ ഇരയ്ക്കും മാതാപിതാക്കള്‍ക്കും പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി റൂറല്‍ മേഖലയിലെ പൊലീസ് കേസെടുത്തില്ല.