കൊരയങ്ങാട് സ്വദേശിനിയുടെ മാല മോഷ്ടിച്ച കേസ്; പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി


കൊയിലാണ്ടി: കൊരയങ്ങാട് സ്വദേശിയുടെ മാല മോഷ്ടിച്ച പ്രതി ചെറിയ മങ്ങാട് പുതിയ പുരയില്‍ ശ്രീജിത്തിനെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. കൊരയങ്ങാട് തെരു കൊമ്പന്‍ കണ്ടി ചിരുതേയി അമ്മയുടെ ഒന്നര പവന്‍ മാല മോഷ്ടിച്ച കേസിലാണ് ശ്രീജിത്ത് പിടിയിലായത്.

ഞായറാഴ്ച രാവിലെയാണ് ചിരുതേയി അമ്മയുടെ മാല കവര്‍ന്നത്. ഇയാളെ കോഴിക്കോട് മാവൂര്‍ റോഡില്‍ വെച്ചാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴു മണിക്കായിരുന്നു മോഷണം നടന്നത്.. വീട്ടില്‍ ഉറങ്ങുകയായിരുന്ന ചിരുതേയിയുടെ വായ പൊത്തിപ്പിടിച്ച് ഒന്നര പവനോളം വരുന്ന മാല പൊട്ടിച്ചെടുക്കുയായിരുന്നു. സംഭവസമയത്ത് ചിരുതേയി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.

തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തുകയും വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. കള്ളനെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിക്കുകയും അവ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നാലെ ദൃശ്യങ്ങളിലുള്ള ആളെപ്പോലെ ഒരാളെ കണ്ടുവെന്ന് ഒരു സ്ത്രീ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ടവ്വര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ കോഴിക്കോട് മാവൂര്‍ റോഡില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.