കൊടുങ്ങല്ലൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതി തൂങ്ങിമരിച്ച നിലയില്‍


തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ എറിയാട് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ. കൊടുങ്ങല്ലൂർ സ്വദേശി റിയാസിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറിയാട് ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. റിന്‍സിയെ കൊലപ്പെടുത്തിയതിന്റെ സമീപത്ത് തന്നെയുള്ള പറമ്പിലാണ് റിയാസിന്റെ മൃതദേഹം കിടന്നിരുന്നത്.

റിന്സിയെ കൊലപ്പെടുത്തിയ ശേഷം ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ റിയാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറിയാട് കേരളവർമ്മ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം തുണിക്കട നടത്തുകയായിരുന്നു കൊല്ലപ്പെട്ട റിൻസി.

വ്യാഴാഴ്ച്ച രാത്രി കടപൂട്ടി പോകുന്ന വഴിയായിരുന്നു ഇയാൾ മക്കളുടെ മുമ്പില്‍വെച്ച് റിന്‍സിയെ അതിക്രൂരമായി ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും ഉള്‍പ്പെടെ 30 ലേറെ വെട്ടുകളാണ് റിന്‍സിക്കേറ്റത്. മൂന്ന് കൈ വിരലുകള്‍ അറ്റ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

റിയാസിന്‍റെ ശല്യത്തെക്കുറിച്ച് റിൻസി പോലീസിന് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. തുടര്‍ന്ന് പൊലീസ് റിയാസിനെ താക്കീസ് ചെയ്ത് വിട്ടയച്ചു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.