‘എന്നെ കിഡ്നാപ് ചെയ്തത് 325 കിലോ സ്വർണം ഞാനും ബ്രദറും കൊണ്ടുവന്നതിന്റെ പേരിൽ, മോചിപ്പിക്കണം’; താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിന്റെ വീഡിയോ പുറത്ത്


താമരശ്ശേരി: പരപ്പൻപൊയിലിൽനിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിന്റെ വീഡിയോ സന്ദേശം പുറത്ത്. പരപ്പൻപൊയിലിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫിയുടെ വീഡിയോയാണ് വ്യാഴാഴ്ച പുറത്തുവന്നത്. താനും സഹോദരനും ചേർന്ന് 80 കോടി രൂപയുടെ സ്വർണം കടത്തികൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ ബാക്കി വിവരങ്ങളെല്ലാം ഇവർക്ക് കൊടുത്തിട്ടുണ്ട്. എത്രയും വേ​ഗം മോചിപ്പിക്കാനുളള ശ്രമങ്ങൾ നടത്തണമെന്നുമാണ് ഷാഫി വീഡിയോയിൽ പറയുന്നു.

അതേസമയം, തന്നെ തട്ടിക്കൊണ്ടുപോയത് ആരാണെന്നോ എവിടെയാണുള്ളതെന്നോ ഷാഫി വീഡിയോയിൽ പറയുന്നില്ല. അജ്ഞാതകേന്ദ്രത്തിൽനിന്ന് ചിത്രീകരിച്ച വീഡിയോയെക്കുറിച്ച് പോലീസിനും കൂടുതൽകാര്യങ്ങൾ വ്യക്തമല്ല.

” 325 കിലോ സ്വർണം ഞാനും ബ്രദറും കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ കിഡ്‌നാപ് ചെയ്തിരിക്കുന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് ഡീറ്റെയിലായിട്ട് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയുംപെട്ടെന്ന് ഈ കാര്യങ്ങൾ നടന്നിട്ടില്ലെങ്കിൽ അവർ കേസും കൂട്ടവും പോലീസും പ്രശ്‌നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കിൽ വേറൊരു വഴിയോ കാര്യങ്ങളോ ഉണ്ടാകില്ല. അതുകൊണ്ട് എത്രയുംപെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങൾ ചെയ്യുക. പോലീസ് സ്‌റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട്…”- എന്നുപറഞ്ഞാണ് ഷാഫിയുടെ വീഡിയോ അവസാനിക്കുന്നത്.

തട്ടിക്കൊണ്ടുപോയവർ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നതെന്ന് പൊലീസിന്റെ നിഗമനം. വീഡിയോ ചിത്രീകരിച്ച സ്ഥലവും മറ്റും തിരിച്ചറിയാതിരിക്കാനും ഇവർ ശ്രദ്ധിച്ചിട്ടുണ്ട്. ഇത് എവിടെ നിന്നാണ് ചിത്രീകരിച്ചത് എന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏപ്രിൽ 7ാം തീയതി രാത്രിയാണ് രണ്ട് വാഹനങ്ങളിലെത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടുപോയത്. ഇത് തടയാൻ ശ്രമിച്ച ഭാര്യയേയും വാഹനത്തിൽ വലിച്ചു കയറ്റിയെങ്കിലും പിന്നീട് ഇറക്കിവിട്ടു. എന്നാൽ സംഭവം നടന്ന് ആറുദിവസമായിട്ടും ഷാഫിയെ പോലീസിന് കണ്ടെത്താനായിട്ടില്ല. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ഒരു കാർ കഴിഞ്ഞദിവസം പോലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന കാർ കാസർകോടുനിന്നാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഒരാളെ കസ്റ്റഡിയിലെടുത്തതായും വിവരങ്ങളുണ്ട്.