വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; മധ ജയകുമാറിന്റെ സുഹൃത്തും ഇടനിലക്കാരനുമായ കാര്‍ത്തിക് ഇപ്പോഴും കാണാമറയത്ത്‌


വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണപണയ തട്ടിപ്പ് കേസിലെ ഇടനിലക്കാരന്‍ തിരുപ്പൂര്‍ സ്വദേശി കാര്‍ത്തിക് ഇപ്പോഴും കാണാമറയത്ത്. മധ ജയകുമാര്‍ തട്ടിയെടുത്ത സ്വര്‍ണത്തില്‍ കുറേ ഭാഗം തിരുപ്പൂരിലെ ബാങ്കില്‍ കാര്‍ത്തിക് മുഖേനയാണ് പണയം വെച്ചിരുന്നത്. മാത്രമല്ല ഇയാള്‍ വഴിയാണ് മധ ജയകുമാറിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയിരുന്നത്.

എന്നാല്‍ മധ ജയകുമാര്‍ അറസ്റ്റിലായതോടെ കാര്‍ത്തിക് മുങ്ങിയതായാണ് വിവരം. കാര്‍ത്തിക്കിനായി ക്രൈംബ്രാഞ്ചും തമിഴ്‌നാട് പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കണ്ടെടുത്ത സ്വര്‍ണത്തിന്റെ ബാക്കി പണയം വെക്കുകയോ, വില്‍ക്കുകയോ ചെയ്തതില്‍ കാര്‍ത്തികിന് പങ്കുണ്ടോ എന്ന കാര്യവും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

മധ ജയകുമാർ കവർന്ന 26 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ബാങ്കില്‍ പണയം വെച്ചതായിരുന്നു സ്വര്‍ണം. പണയം വെച്ച് കിട്ടിയ പണം മധ ജയകുമാര്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിനായി ഉപയോഗിച്ചതായാണ് പുറത്തുവരുന്ന വിവരം.

Summary: Karthik, a native of Tirupur,  in the gold mortgage fraud case of Bank of Maharashtra Vadakara branch, is still missing.