കണ്ണൂര്‍ വിസി പുറത്ത്; പുനര്‍നിയമനം റദ്ദാക്കി, സര്‍ക്കാരിനും ഗവര്‍ണര്‍ക്കും വിമര്‍ശനം


ദില്ലി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പുറത്ത്. വൈസ് ചാന്‍സലരെ പുനര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവര്‍ണ്ണര്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലിനെത്തുടര്‍ന്ന് ഗവര്‍ണര്‍ക്ക് തീരുമാനം ദുസ്സഹമായി. വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം അട്ടിമറിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് പുനര്‍നിയമനം അട്ടിമറിച്ചതെന്നും കോടതി നിരീക്ഷിച്ചു.

സര്‍ക്കാരിനും കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രനും ഏറെ നിര്‍ണ്ണായകമായിരുന്ന ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ സുപ്രീംകോടതി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ പ്രക്രിയയെ ദുഷിപ്പിച്ചു. വിസിയുടെ പുനര്‍ നിയമനം ചാന്‍സിലറിന്റെ അധികാരമാണ്. അതില്‍ സര്‍ക്കാര്‍ ഇടപെടല്‍ വന്നുവെന്നും കോടതി വ്യക്തമാക്കി.